കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 500 കോടി അപര്യാപ്തം; യു.എ.ഇ.യുടെ ധനസഹായം സ്വീകരിക്കണമെന്ന് യശ്വന്ത് സിന്‍ഹ

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 500 കോടി അപര്യാപ്തം; യു.എ.ഇ.യുടെ ധനസഹായം സ്വീകരിക്കണമെന്ന് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: കേരളം ഇന്നേവരെ കാണാത്ത പ്രളയക്കെടുതി ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക അപര്യാപ്തമാണെന്നും യു.എ.ഇയില്‍ നിന്നുള്ള ധനസഹായം സ്വീകരിക്കണമെന്നും മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു. കേരളത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരുടെയും സഹായം സ്വീകരിക്കണം. ഒഡിഷയില്‍ ചുഴലിക്കാറ്റും ഗുജറാത്തില്‍ ഭൂകമ്പവും ഉണ്ടായപ്പോള്‍ താന്‍ വിദേശകാര്യമന്ത്രിയായിരുന്നു. ഈ അവസരത്തില്‍ വിദേശരാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട്പറഞ്ഞു. വിദേശസഹായം സ്വീകരിക്കണോ വേണ്ടയോ എന്നതിനെ സംബന്ധിച്ച് അനാവശ്യ വിവാദമാണ് രാജ്യത്ത് നടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടുന്നതിനാണ് വിദേശ രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം സ്വീകരിക്കുന്നതില്‍ തടസമില്ല. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധികളിലേക്ക് സംഭാവന ചെയ്യുന്നതിനും തടസമില്ല. കേരളത്തിന് വേണ്ടി മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. അടിയന്തര സഹായമായി കേരളത്തിന് അനുവദിച്ച 500 കോടി അപര്യാപ്തമാണ്. കുറഞ്ഞത് 2000 കോടിയെങ്കിലും ഇപ്പോള്‍ അനുവദിക്കണം. യു.എ.ഇയില്‍ നിന്നുള്ള സഹായം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

0Shares