കേരളം വിലക്കയറ്റത്തിലേക്ക്; പ്രളയസെസ് സ്വന്തം കൈയില്‍ നിന്ന് നല്‍കാനാകില്ലെന്ന് വ്യാപാരികള്‍

  • Post category:news
  • Reading time:1 min read
You are currently viewing കേരളം വിലക്കയറ്റത്തിലേക്ക്; പ്രളയസെസ് സ്വന്തം കൈയില്‍ നിന്ന് നല്‍കാനാകില്ലെന്ന് വ്യാപാരികള്‍

പ്രളയ സെസ് നടപ്പാക്കുന്നത് സംസ്ഥാനത്തെ വിലക്കയറ്റത്തിലേക്ക് നയിക്കുമെന്ന സൂചനകളാണ് ആദ്യ ദിനം തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്നത്. ഉല്‍പ്പന്നത്തിന്‍റെ അടിസ്ഥാനവിലയിലാണ് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തുന്നതെന്നും എം.ആര്‍.പിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നുമുളള ധനവകുപ്പ് വാദം തളളി എം.ആര്‍.പിയുടെ സ്ഥാനത്ത് സെസ് കൂടി ഉള്‍പ്പെടുത്തി സ്റ്റിക്കര്‍ പതിച്ച് വില്‍പന നടത്താനാണ് വ്യപാരികളുടെ തീരുമാനം.

പ്രളയ സെസ് നടപ്പായതോടെ എം.ആർ.പിയിൽ മാറ്റം വരുത്തും, സെസ് കൂടി ഉൾപ്പടുത്തിയുള്ള സ്റ്റിക്കർ പതിച്ച് ഉൽപ്പന്നങ്ങൾ സംസ്ഥാനത്ത് വിൽക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീൻ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാകുമെന്ന് ഉറപ്പായി. ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ വന്നാൽ വ്യാപാരികൾ എതിർക്കുമെന്നും നസിറുദ്ദീൻ വ്യക്തമാക്കി. പ്രളയസെസിന്‍റെ മറവിൽ വിലക്കയറ്റം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു.

ജിഎസ്ടി നിലവില്‍ വന്നപ്പോള്‍ ഉല്‍പ്പന്നങ്ങളുടെ നികുതി കുറഞ്ഞിട്ടും എം.ആര്‍.പിയിലോ വില്‍പന വിലയിലോ കുറവ് വന്നിരുന്നില്ല. നികുതി കുറവിന്‍റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കാത്ത ഉല്‍പ്പാദകരും വ്യപാരികളും ഒരു ശതമാനം സെസിന്‍റെ പേരില്‍ വിലക്കയറ്റമുണ്ടാകുമെന്ന് പറയുന്നതില്‍ എന്ത് യുക്തിയെന്നാണ് ധനമന്ത്രിയുടെ ചോദ്യം.

എന്നാല്‍, നിലവില്‍ എം.ആര്‍.പിയില്‍ വില്‍ക്കുന്ന ഉല്‍പ്പനങ്ങളില്‍ സെസ് കൂടി വരുമ്പോള്‍ വിലവര്‍ദ്ധനയുണ്ടാകുമെന്നും അത് സ്വന്തം കയ്യില്‍ നിന്ന് നല്‍കാനികില്ലെന്നും വ്യാപാരികള്‍ പറയുന്നു.
എം.ആര്‍.പിയേക്കാള്‍ കൂടിയ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന് പറയുന്ന ജിഎസ്ടി വകുപ്പ് പക്ഷേ, ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഉപഭോക്താക്കളുടെ പരാതി കിട്ടിയാല്‍ നടപടി എടുക്കുമെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ വിശദീകരണം.

0Shares