
ഹൈദരാബാദ്: കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്‍റെ കള്ളയൊപ്പിട്ട് പണം തട്ടിയ സംഭവത്തിൽ കേരളത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി പി. മുരളീധരറാവുവിനും എട്ട് പേർക്കുമെതിരെ കേസ്. നിർമ്മല സീതാരാമൻ കേന്ദ്ര സര്‍ക്കാരില്‍ വ്യവസായ വാണിജ്യമന്ത്രിയായിരിക്കുന്ന കാലത്താണ് സംഭവം നടന്നിരിക്കുന്നത്. എട്ട് പേര്‍ക്കുമെതിരെ വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

തട്ടിപ്പ് ചൂണ്ടിക്കാട്ടി ഹൈദരാബാദ് സ്വദേശികളായ ടി. പ്രവർണ്ണ റെഡ്ഡി, ഭാര്യ മഹിപാൽ റെഡ്ഡി എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്.തനിക്ക് ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്‍റെ ചെയർമാൻ പദവി വാഗ്ദാനം ചെയ്ത് 2.17 കോടി രൂ കൈക്കൂലി വാങ്ങിയെന്നാണ് പരാതിയിൽ ഇവര്‍ പറഞ്ഞിരിക്കുന്നത്.
മന്ത്രിയായിരുന്ന നിർമ്മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് നിയമന കത്ത് കാണിച്ചാണ് പണം തട്ടിയത്.
ആവശ്യപ്പെട്ട പണം നല്‍കിയിട്ടും നിയമനം ലഭിക്കാതെ വന്നപ്പോൾ പരാതിക്കാർ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ പണം തിരികെ കൊടുക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, മുരളീധരറാവുവും മറ്റുള്ളവരും ചേർന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. എന്നാല്‍, സംഭവത്തിൽ തനിക്ക് പങ്കില്ലെന്നാണ് മുരളീധര റാവുവിന്‍റെ പ്രതികരണം.
