
ഗതാഗത കുറ്റങ്ങളിൽ കൃത്യമായി പറയാത്തതും എന്നാൽ പരിധി നിശ്ചയിച്ചതുമായ ഏറ്റവും കുറഞ്ഞ നിരക്കിൽ പിഴ നിശ്ചയിക്കുന്നതിന് സർക്കാർ നടപടി തുടങ്ങി. ‘കുറഞ്ഞത് ഇത്ര രൂപ മുതൽ പരമാവധി ഇത്ര രൂപവരെ’ എന്ന് കേന്ദ്ര നിയമത്തിൽ വ്യവസ്ഥ ചെയ്ത ഗതാഗത കുറ്റങ്ങളിലാണ് സർക്കാർ ഇളവിനുള്ള നടപടികൾ തുടങ്ങിയത്.
തിങ്കളാഴ്ച മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. 5000 മുതൽ 10,000 വരെയും 2000 മുതൽ 5000 വരെയും ഈടാക്കാമെന്ന് നിഷ്കർഷിച്ച നിരവധി ഗതാഗത കുറ്റങ്ങളുണ്ട്. ഇതിൽ ഏറ്റവും കുറഞ്ഞ നിരക്കിന്റെ 10 മുതൽ 20 ശതമാനം വർദ്ധിപ്പിച്ച് പിഴ നിശ്ചയിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഫലത്തിൽ 5000 മുതൽ 10,000 രൂപ വരെ ഈടാക്കാവുന്നവ 6000 രൂപയിൽ പരിമിതപ്പെടും. 2000 മുതൽ 5000 വരെ ചുമത്താവുന്ന കുറ്റങ്ങൾക്ക് 2500 രൂപ ഈടാക്കും.

അതേസമയം പിഴത്തുകയിൽ സംസ്ഥാനങ്ങൾക്ക് ഇളവ് വരുത്താമെന്ന കേന്ദ്രനിലപാടിൽ അവ്യക്തത തുടരുകയാണ്. പിഴ കുറക്കണമെങ്കിൽ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി കേന്ദ്ര വിജ്ഞാപനമോ ഉത്തരവോ ഇറങ്ങണം. നിലവിലെ നിയമഭേദഗതിയിൽ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന പരാമർശങ്ങളൊന്നുമില്ല.
മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം പിഴനിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിമാരുമായി നേരിട്ട് സംസാരിക്കുമെന്നാണ് വിവരം. നിയമഭേദഗതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് പ്രധാനലക്ഷ്യം. ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. അതേസമയം പിഴ കുറയ്ക്കുന്ന കാര്യത്തിൽ കേന്ദ്രം വിട്ടുവീഴ്ചക്കില്ലെന്നാണ് പുതിയ വിവരം.
