
ആലപ്പുഴ: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും വിജയിക്കാൻ കഴിയാത്തതിനാൽ ബി.ഡി.ജെ.എസ് കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെടില്ല. പകരം ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കു രാജ്യസഭാംഗത്വം ആവശ്യപ്പെട്ടേക്കും.രാജ്യസഭാംഗത്വവും ബോർഡ്, കോർപറേഷൻ സ്ഥാനമാനങ്ങളും സംബന്ധിച്ചു തിരഞ്ഞെടുപ്പിനു മുൻപു ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമായി തുഷാർ ധാരണയുണ്ടാക്കിയിരുന്നു.

മന്ത്രിസഭാ രൂപീകരണത്തിനു ശേഷം ഇക്കാര്യത്തിൽ തുടർചർച്ചയുണ്ടാകും. മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായുള്ള എൻ.ഡി.എ ചർച്ചകൾക്കു തുഷാർ നാളെ ഡൽഹിയിലേക്കു പോകും.ശക്തമായ രാഹുൽ തരംഗമുണ്ടായ വയനാട്ടിൽ തുഷാറിനു കെട്ടിവച്ച പണം നഷ്ടമാകുന്ന സ്ഥിതിയുണ്ടായതിനെപ്പറ്റി എൻ.ഡി.എ അന്വേഷിക്കും. ഉറച്ച ബി.ജെ.പി വോട്ടുകൾ ലഭിച്ചെങ്കിലും ബി.ഡി.ജെ.എസിന്‍റെ അടിസ്ഥാനമെന്നു വിലയിരുത്തപ്പെടുന്ന എസ്എൻഡിപി വോട്ടുകൾ പ്രതീക്ഷിച്ചതുപോലെ ലഭിച്ചിട്ടില്ലെന്നാണു പാർട്ടി നേതൃത്വം വിലയിരുത്തുന്നത്. 1.50 ലക്ഷം വോട്ട് വരെ നേടുമെന്നാണ് ആദ്യഘട്ടത്തിൽ എൻ.ഡി.എ വിലയിരുത്തിയത്. എന്നാൽ, പകുതി മാത്രമേ ലഭിച്ചുള്ളു.
ബി.ഡി.ജെ.എസിന്‍റെ തിരഞ്ഞെടുപ്പ് അവലോകനം ഉടനുണ്ടാകില്ല. എല്ലാ മണ്ഡലങ്ങളിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. യു.ഡി.എഫ് തരംഗത്തിനിടയിലും മാവേലിക്കരയിൽ തഴവ സഹദേവന് 1.32 ലക്ഷം വോട്ട് നേടാനും ഇടുക്കിയിലും ആലത്തൂരിലും ഭേദപ്പെട്ട വിഹിതം നേടാനും കഴിഞ്ഞുവെന്നും ബി.ഡി.ജെ.എസ് കരുതുന്നു.
