തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാവിലെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധം നടത്തുന്നു. തിരുവനന്തപുരത്ത്
ആറ്റിങ്ങല്‍, ഓവര്‍ ബ്രിഡ്ജ്, വെഞ്ഞാറ്റംമൂട്, കാട്ടാക്കട, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ ഉപരോധം നടക്കുന്നു. കാട്ടാക്കട, നെടുമങ്ങാട് എന്നിവിടങ്ങളില്‍ 10 മണി മുതല്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്.
കോട്ടയം ജില്ലയില്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ജി.രാമന്‍ നായര്‍ പെന്‍കുന്നത്ത് റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തു. കാര്യങ്ങളിങ്ങനെയെങ്കില്‍ പൊലീസിനെ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് രാമന്‍ നായര്‍ പറഞ്ഞു. പൊന്‍കുന്നത്ത് റോഡ് ഉപരോധിച്ചതോടെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാത്ര പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു.
അയ്യപ്പ ഭക്തരുടെ വണ്ടികള്‍ പോലും സമരക്കാര്‍ കടത്തിവിടുന്നില്ല. നാമജപത്തോടു കൂടിയ സമാധാനപരമായ പ്രതിഷേധമാണെങ്കിലും ഒരു വണ്ടിയും കടത്തിവിടുന്നില്ല. കോഴിക്കോട് ജില്ലയില്‍ രാവിലെ 11 മണിക്ക് വടകര, കൊയിലാണ്ടി, കോഴിക്കോട് പാളയം, ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളില്‍ ഉരോധിക്കും. കോഴിക്കോട് മൈസൂര്‍ ദേശീയപാതയില്‍ കല്‍പ്പറ്റയിലും സുല്‍ത്താന്‍ബത്തേരിക്കടുത്ത് കൊളഗപ്പാറയിലും റോഡ് ഉപരോധിക്കുന്നുണ്ട്. വയനാട് ജില്ലയില്‍ മാനന്തവാടിയില്‍ ഉപരോധം തുടരുകയാണ്. കാസര്‍കോട്ടും മാവുങ്കാലിലും ഉപരോധം നടക്കുകയാണ്. അതേസമയം ബസ് സര്‍വീസിനെ ബാധിച്ചിട്ടില്ല.
കെ.സുരേന്ദ്രൻ്റെ അറസ്റ്റ്; ബി.ജെ.പിയുടെ ദേശീയ പാത ഉപരോധം തുടരുന്നു