
മോസ്കോ/ ന്യൂഡല്‍ഹി: പ്രമുഖ റഷ്യൻ പത്രപ്രവർത്തകയും എഴുത്തുകാരിയുമായിരുന്ന അന്ന പൊലിറ്റ്കോവ്സ്കയുടെ സ്മരണാർഥം ലണ്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീച്ച് ഓള് വിമൻ ഇൻ വാർ എന്ന സംഘടന സാമൂഹിക രാഷ്ട്രീയ വിമർശനത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന് മരണാനന്തര ആദരവായി പുരസ്ക്കാരം നല്കുന്നു. ഇതാദ്യമായാണ് ഇന്ത്യന്‍ മാധ്യമ രംഗത്തുനിന്നും ഒരു വ്യക്തിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്.

അവാര്‍ഡ് കമ്മിറ്റി പുറത്തിറക്കിയ കുറിപ്പില്‍ അന്നയുടെയും ഗൗരിയുടേയും ജീവിതത്തിനും പ്രവര്‍ത്തനത്തിനും സമാനത കല്പിച്ചത് ശ്രദ്ധേയമായി. വലത്-ഹൈന്ദവ തീവ്രവാദത്തെ നിരന്തരം എതിർത്ത നിർഭയ പത്രപ്രവർത്തകയായ ഗൗരി, അന്നയെപ്പോലെ കൊല്ലപ്പെടുകയായിരുന്നു എന്ന്പുരസ്കാരസമിതിയുടെ കുറിപ്പില്‍ പറയുന്നുണ്ട്.ഇത്തവണ ഗൗരി ലങ്കേഷിനും പാകിസ്താനി സമാധാന പ്രവർത്തക ഗുലാലൈ ഇസ്മായിലിനുമാണ് ഈ പുരസ്കാരം നല്‍കുന്നത്. 31 കാരിയായ ഗുലാലൈ ഇസ്മായില്‍ പലതവണ താലിബാന് ഭീകരരുടെ വധഭീഷണി നേരിട്ടിട്ടുണ്ട്.
