
കൊച്ചി: മാധ്യമപ്രവര്‍ത്തകന് വീണ്ടും പോലീസ് മര്‍ദനം. സദാചാര പൊലീസിങ് ആരോപിച്ചാണ് നാരദ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ടറായ പ്രതീഷിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കിക്കൊണ്ടു പോയി മര്‍ദിച്ചത്. നേരത്തെ പ്രതീഷിനെയും സാമൂഹ്യപ്രവർത്തകയായ അമൃത ഉമേഷിനെയും പോലീസുകാര്‍ സദാചാരപോലീസിങ് ആരോപിച്ച് അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം അർധ രാത്രിയിലാണ് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ പോലീസുകാര്‍ വീട്ടില്‍ കയറി പ്രതീഷിനെ മര്‍ദിക്കുകയും പിടിച്ചിറക്കികൊണ്ട് പോവുകയു ചെയ്തത്. സദാചാരലംഘനം നടക്കുന്നതായി ആരോപിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് എന്നാണ് പോലീസ് വിശദീകരണം. നേരത്തെ അന്യായമായി അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ പ്രതീഷ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പോലീസ് പ്രതികാരം തീര്‍ക്കുകയാണെന്ന് പ്രതീഷ് ആരോപിച്ചു. വിപിൻദാസ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് മര്‍ദിച്ചതെന്ന് പ്രതീഷ് പറഞ്ഞു. നീ നിന്റെ പണി നിര്‍ത്തി പോകണം എന്നാണ് പോലീസ് പറയുന്നത്. ഞാന്‍ എന്ത് തെറ്റാണ് ചെയ്തത് എന്ന് പ്രതീഷ് ചോദിക്കുന്നു.
