
റാഞ്ചി: 15 പേരുടെ ജീവനെടുത്ത ആനയെ വെടിവെച്ചുകൊല്ലാൻ സർക്കാർ ഉത്തരവിട്ടു. ജാര്‍ഖണ്ഡിലെ സർക്കാരാണ് ആളുകളുടെ ജീവൻ അപകടത്തിൽ ആയതിനെത്തുടർന്ന് ആനയെ കൊല്ലാൻ തീരുമാനം എടുത്തത്. മാര്‍ച്ച് മാസത്തില്‍ ബിഹാറിലെ 4 പേരെ ചവിട്ടിക്കൊന്ന ആന അതിര്‍ത്തി കടന്ന് ജാര്‍ഖണ്ഡിലേക്ക് പ്രവേശിക്കുകയായിരുന്നു. ജാര്‍ഖണ്ഡിലെത്തിയ ആനയുടെ ആക്രമണത്തില്‍ 11പേരാണ് കൊല്ലപ്പെട്ടത്. ആനയെമയക്ക് വെടിവെക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായതോടെയാണ് ആനയെക്കൊല്ലാനുള്ള തീരുമാനമെടുത്തതെന്ന് ജാര്‍ഖണ്ഡ് ചീഫ് ഫോറസ്റ്റ് ഓഫീസര്‍ എല്‍. ആര്‍. സിങ് അറിയിച്ചു.

കൂട്ടം തെറ്റിയ ആന തിരികെ കാട്ടിലേക്ക് പോവാന്‍ കഴിയാതെ വന്നതോടെയാണ് ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നത്. പഹാരിയ ആദിവാസി വിഭാഗമാണ് ഇവിടങ്ങളില്‍ താമസിക്കുന്നതെന്നതു കൊണ്ട് തന്നെ കൊല്ലപ്പെട്ട 11പേരില്‍ ഒമ്പതും പഹാരിയ വിഭാഗത്തില്‍ പെട്ടവരാണ്. ആനയെ വെടിവെച്ച് കൊല്ലാനായി പ്രസിദ്ധ ഷൂട്ടര്‍ നവാബ് ഷഫാത്ത് അലിഖാനെ നിയോഗിച്ചു.
