
ലൈംഗികാതിക്രമങ്ങൾ ഉള്‍പ്പെടെ കുട്ടികള്‍ക്കെതിരായ പീഢനങ്ങൾക്ക് വധശിക്ഷയുൾപ്പെടെ വ്യവസ്ഥ ചെയ്യുന്ന് പോക്സോ നിയമം ഭേദഗതി ലോക്സഭ പാസാക്കി. കഴിഞ്ഞ ജനുവരി 8ന് ലോക്സഭയിൽ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളില്ലാതെ ലോക്സഭയും പാസാക്കിയത്.
കുട്ടികളുൾപ്പെടുന്ന ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കുറഞ്ഞത് 5 വർഷം തടവും പിഴയുമാണ് ബിൽ മുന്നോട്ട് വയ്കക്കുന്നത്. ലൈംഗിക വളർച്ചയ്ക്കായി കുട്ടികളിൽ ഹോർമോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂരമായ പീഡനത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പീഡനത്തിന് ഇരയാകുന്നത് ആൺകുട്ടിയോ പെൺകുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷയ്ക്ക് പരിഗണിക്കുന്നത്.

ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന്‍റെ ഭാഗമായുള്ള പീഡനത്തിന് 20 വർഷം തടവ് മുതൽ വധശിക്ഷ വരെ ലഭിക്കാം. പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതും ഗുരുതര കുറ്റകൃത്യമായി ബിൽ വ്യവസ്ഥ ചെയ്യുന്നു. 2012 ലെ പോക്‌സോ നിയമത്തിന്റെ രണ്ട്, നാല്, അഞ്ച്, ആറ്, ഒമ്പത്, 14, 15, 34,42 ,45 എന്നീ വകുപ്പുകളിലാണ് ഭേദഗതി വരുത്തിയത്. നാല്, അഞ്ച്, ആറ് വകുപ്പുകളിലെ ഭേദഗതിയിലൂടെയാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ ഉള്‍പ്പെടുത്തിയത്.
