
പുനസംഘടനക്ക് ശേഷം ജമ്മു കാശ്മീരിനെ കേന്ദ്ര സർക്കാർ തളർത്തി കളഞ്ഞെന്ന് കാശ്മീരിലെ സി.പി.എം നേതാവും എം.എല്‍.എയുമായ മുഹമ്മദ് യൂസഫ് താരിഗാമി . കാശ്മീരിന് നീതി ലഭിക്കാന്‍ രാജ്യത്തെ ജനങ്ങൾ മുന്നോട്ട് ഇറങ്ങണമെന്നും താരിഗാമി പറഞ്ഞു.

കാശ്മീര്‍ പുനസംഘടനയോടെ ജനങ്ങളുടെ ജീവിതം ദുസ്സഹമായി. അവിടെ ആരോഗ്യമേഖലയിലടക്കം സ്ഥിതിഗതികൾ ഗുരുതരമാണ്. കാശ്മീരിലെ ജനങ്ങൾ തീവ്രവാദികൾ അല്ല. ജയിലുകൾ അല്ല തൊഴിലുകളാണ് അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടത്. രാഷ്ട്രീയക്കാര്‍ മാത്രമല്ല സാമൂഹ്യപ്രവര്‍ത്തകരും ജയിലിലാണെന്നും താരിഗാമി പറഞ്ഞു.
കാശ്മീരും കാശ്മീരികളും പതിയെ പതിയെ മരിക്കുകയാണ്. കാശ്മീരിനെ സംരക്ഷിക്കേണ്ടവര്‍ തന്നെയാണ് കശ്മീരിനെ അപമാനിച്ചത്. വാര്‍ത്ത വിനിമയം, സഞ്ചാര സ്വാതന്ത്ര്യം, കച്ചവടം, വിദ്യാഭ്യാസം, ആശുപത്രി എല്ലാം നിശ്ചലമാണ്. നേതാക്കള്‍ തടങ്കലിലും. മനുഷ്യാവകാശം എന്നൊന്നില്ലാതായി. ഫാറൂഖ് അബ്ദുല്ലയോ മറ്റു നേതാക്കളോ ഭീകരവാദികളുമല്ല. നിങ്ങള്‍ ഒരു ഭാഗം മാത്രം കേള്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കൂ. തങ്ങള്‍ക്കു പറയാനുള്ളതു കൂടി കേള്‍ക്കാന്‍ നിങ്ങള്‍ തയ്യാറാവണം. കാശ്മീരികള്‍ സ്വര്‍ഗമല്ല ചോദിക്കുന്നത്. സ്വസ്ഥമായി ജീവിക്കാനൊരിടം മാത്രമാണെന്നും തരിഗാമി പറഞ്ഞു.
