
കാണാതായ എന്‍ജിനീയറിംഗ് വിദ്യാർത്ഥിയെ കോളജ് ഹോസ്റ്റലിലെ ശൗചാലയത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം എൻജിനീയറിംഗ് കോളജിലെ (സി.ഇ.ടി) ഒന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയും ഉള്ളൂര്‍ നീരാഴി ലെയ്‌നില്‍ സരസ് വീട്ടില്‍ താമസിക്കുന്ന നെയ്യാറ്റിന്‍കര ‘വിശാഖ’ത്തില്‍ രതീഷ് കുമാറിനെ(19) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പരീക്ഷ എഴുതാൻ കോളജിൽ പോയ രതീഷ് മടങ്ങിയെത്തിയില്ലെന്നു കാട്ടി അമ്മയുടെ സഹോദരി ഗിരിജ വെള്ളിയാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു.

അമ്മ മരിച്ച രതീഷ്‌കുമാര്‍ ഗിരിജയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. പരീക്ഷ അവസാനിക്കുന്നതിന് മുക്കാല്‍ മണിക്കൂര്‍ മുന്‍പ് ക്ലാസില്‍നിന്ന്‍ പോയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. രതീഷിനെ സഹപാഠിതകൾ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കോളേജിലെ ശുചിമുറി ഉള്ളില്‍നിന്ന് പൂട്ടിയിരിക്കുന്നതുകണ്ട ജീവനക്കാര്‍ പൂട്ട് പൊളിച്ച് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഗിരിജയുടെ പരാതിയെത്തുടര്‍ന്ന് ശ്രീകാര്യം എസ്.ഐ. സജുകുമാറിന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും വെള്ളിയാഴ്ച കോളേജില്‍ പരിശോധന നടത്തിയിരുന്നു.
രതീഷിന്‍റെ മൊബൈല്‍ ഫോണിന്‍റെ ലൊക്കേഷന്‍ കോളേജിന്‍റെ പ്രധാന കെട്ടിടത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. നെയ്യാറ്റിന്‍കരയില്‍ രതീഷ് താമസിച്ചിരുന്ന വീടിന്‍റെ മുന്നിലെ കടയില്‍ കഞ്ചാവ് വിൽപന നടത്തിയത് എക്സൈസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ എക്സൈസിന് വിവരം നല്‍കിയെന്നാരോപിച്ച് രതീഷിനെ കഞ്ചാവ് മാഫിയ മർദ്ദിക്കുകയും വീടിന് മുന്നിൽ കിടന്ന കാർ കത്തിക്കുകയും ചെയ്തതായി പറയപ്പെടുന്നു.
