
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ പ്രതിഷേധത്തെ തുടർന്നു കശാപ്പിനായുള്ള കന്നുകാലി വ്യാപാരം നിരോധിച്ച വിജ്ഞാപനം കേന്ദ്രസർക്കാർ പിൻവലിക്കാനൊരുങ്ങുന്നു. ഈ ആഴ്ച ആദ്യം ഇതു സംബന്ധിച്ച് ഫയൽ നിയമമന്ത്രാലയത്തിനു കൈമാറിയതായി പരിസ്ഥിതി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കേരളം ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ എതിര്‍ത്തിരുന്നു.

മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമത്തിൽ ഭേദഗതിവരുത്തിയാണ് കേന്ദ്രം വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളിൽനിന്നും കടുത്ത എതിർപ്പാണ് ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം ഉത്തരവ് പിൻവലിക്കുന്നത്.1960ലെ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് ആക്ട് പ്രകാരമായിരുന്നു കഴിഞ്ഞ മെയ് 23 ന് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധനത്തിന്റെ പട്ടികയിലുണ്ടായിരുന്നത്. രാജ്യത്ത് കന്നുകാലി കശാപ്പ് പൂർണമായും നിരോധിക്കാൻ ഇടയാക്കുന്നതായിരുന്നു ഉത്തരവ്.
