കര്‍ണാടകയില്‍ മലയാളികളായ ജോര്‍ജിനും ഹാരിസിനും ഖാദറിനും മിന്നുന്ന ജയം

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടകയില്‍ മലയാളികളായ ജോര്‍ജിനും ഹാരിസിനും ഖാദറിനും മിന്നുന്ന ജയം

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മലയാളികളായ മൂന്നു സ്ഥാനാര്‍ഥികള്‍ക്കു മിന്നുന്ന വിജയം.കോണ്‍ഗ്രസിനു വേണ്ടി മത്സരിച്ച കെ.ജെ ജോര്‍ജ്, എന്‍.എ ഹാരിസ്, യു.ടി.ഖാദര്‍ എന്നിവരാണ് വിജയിച്ചത്. ആഭ്യന്തരവകുപ്പു മന്ത്രിയായിരുന്നു കെ ജി ജോര്‍ജ്. സര്‍വഞ്ജനഗറില്‍ ബി.ജെ.പിയുടെ എം.എന്‍ റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് കെ.ജെ ജോര്‍ജ് വിജയം ഉറപ്പിച്ചത്. 69, 673 വോട്ട് ജോര്‍ജ് നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.എന്‍ റെഡ്ഡിക്ക് 12,155 വോട്ട് മാത്രമാണ് ലഭിച്ചത്. മംഗളൂരുവില്‍  തുടര്‍ച്ചയായി നാലാം തവണയാണ് യു.ടി ഖാദര്‍ ജയിക്കുന്നത്. 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബി.ജെ.പിയിലെ സന്തോഷ് റൈയെയാണ് ഖാദര്‍ പരാജയപ്പെടുത്തിയത്. ശാന്തിനഗര്‍ മണ്ഡലത്തില്‍നിന്നാണ് എന്‍.എ ഹാരിസ് വിജയിച്ചിരിക്കുന്നത്. കോട്ടയം ചിങ്ങവനം സ്വദേശിയായ ജോര്‍ജ് കര്‍ണാടകത്തില്‍ സ്ഥിരതാമസക്കാരനാണ്. 1985-ലാണ് ആദ്യമായി ഭാരതിനഗര്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സിദ്ധരാമയ്യ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ജോര്‍ജ് മുതിര്‍ന്ന നേതാവ് പരമേശ്വരയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനായി ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിഞ്ഞുകൊടുത്തു. പിന്നീട് ബെംഗളൂരു നഗരവികസനമന്ത്രിയായി ചുമതലയേറ്റു. തുടര്‍ന്ന് ഡിവൈ.എസ്.പി. എം.കെ. ഗണപതിയുടെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് പദവിയില്‍ തിരിച്ചെത്തി.കാസര്‍കോട് ജന്മദേശമായിരുന്ന എന്‍.എ. ഹാരിസ് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ ഡോ. എന്‍.എ. മുഹമ്മദിന്റെ മകനാണ്. ശാന്തിനഗറിലെ സിറ്റിങ് എം.എല്‍.എ.യായ ഇദ്ദേഹത്തിന്റെ പേര് അവസാന ലിസ്റ്റിലാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഈയിടെ മകന്‍ മുഹമ്മദ് ഹാരിസിനെതിരായ കേസിനെത്തുടര്‍ന്ന് പ്രഖ്യാപനം വൈകുകയായിരുന്നു. ശാന്തിനഗറില്‍നിന്ന് രണ്ടുതവണ മത്സരിച്ച് ജയിച്ചയാളാണ് അദ്ദേഹം. കോണ്‍ഗ്രസ് നേതാവായിരുന്ന യു.ടി ഫരീദിന്റെ മരണത്തെ തുടര്‍ന്ന് 2007ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മകനായ യു.ടി ഖാദര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ വിജയം നേടിയ ഖാദര്‍ തുടര്‍ന്നു നടന്ന പൊതു തിരഞ്ഞെടുപ്പിലും മംഗളൂരുവില്‍ നിന്നും നിയമസഭയിലെത്തി. ഇരുത്തം വന്ന രാഷ്ട്രീയക്കാരന് അംഗീകാരമായി മന്ത്രിസ്ഥാനവും ലഭിച്ചു. ബൊമ്മനഹള്ളി മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച അനില്‍ കുമാറും ബെംഗളൂരുവിലെ ശാന്തിനഗറില്‍ എഎപി സ്ഥാനാര്‍ഥിയായി മത്സരിച്ച രേണുകാ വിശ്വനാഥനുമാണ് കര്‍ണാടക തിരഞ്ഞെടുപ്പില്‍ മത്സരിച്ച മറ്റ് രണ്ട് മലയാളികള്‍. ഇരുവരും പരാജയപ്പെട്ടു.

0Shares