കര്‍ണാടകയില്‍ നഴ്‌സിങ് പഠിക്കുന്നവര്‍ക്ക് എട്ടിന്റെ പണി; ഐ.എന്‍.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നു നഴ്‌സിങ് കോളജുകളുടെ പേരുകള്‍ ഒഴിവാക്കി; വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആശങ്കയില്‍

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടകയില്‍ നഴ്‌സിങ് പഠിക്കുന്നവര്‍ക്ക് എട്ടിന്റെ പണി; ഐ.എന്‍.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നു നഴ്‌സിങ് കോളജുകളുടെ പേരുകള്‍ ഒഴിവാക്കി; വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആശങ്കയില്‍

ബംഗലൂരു: കര്‍ണാടകത്തിലെ നഴ്‌സിങ് കോളജുകള്‍ക്കെതിരെ വീണ്ടും ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍(ഐഎന്‍സി). ഐ.എന്‍.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നു കര്‍ണാടകത്തിലെ നഴ്‌സിങ് കോളജുകളുടെ പേരുകള്‍ ഒഴിവാക്കി.
ഇതോടെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. ഐ.എന്‍.സിയുടെ അംഗീകാരമില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ണാടകത്തിന് പുറത്ത് ജോലി ചെയ്യാന്‍ കഴിയില്ല. കേരളത്തിന് പുറത്ത് നഴ്‌സിങ് പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ മലയാളികളാണ്. വാര്‍ത്ത പുറത്ത് വന്നതോടെ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആശങ്കയിലായി. 2017 മേയിലും സംസ്ഥാനത്തെ കോളജുകളുടെ പേരുകള്‍ ഐ.എന്‍.സി പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതിനെതിരെ കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്തെ നഴ്‌സിങ് കോളജുകള്‍ക്ക് കര്‍ണാടക നഴ്‌സിങ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി ആരോഗ്യ സര്‍വകലാശാലയുടേയും അംഗീകാരം മതിയെന്ന സര്‍ക്കുലര്‍ കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു. കാഴ്‌സ് കഴിയുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ കിട്ടിയില്ലെങ്കില്‍ ഭാവിതന്നെ അവതാളത്തിലാകും. ഇന്ത്യന്‍ നഴ്‌സസ് രജിസ്റ്റര്‍ സൂക്ഷിക്കുന്നതും ഐ.എന്‍.സിയാണ്. നഴ്‌സസ്് രജിസ്റ്ററില്‍ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ തൊഴില്‍ സാധ്യതകള്‍ അടയുകയും ചെയ്യും. കര്‍ണാടകത്തിലാണു പഠിച്ചതെങ്കിലും വിദ്യാര്‍ത്ഥികള്‍ തൊഴില്‍ ആവശ്യത്തിനു പോകുന്നത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും വിവിധ വിദേശ രാജ്യങ്ങളിലുമാണ്. ഇവിടങ്ങളില്‍ ജോലി ചെയ്യാന്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരം വേണം. ഇരുപതിനായിരത്തില്‍ പരം വിദ്യാര്‍ഥികള്‍ വര്‍ഷംതോറും കര്‍ണാടകയില്‍നിന്നും നഴ്‌സിങ് പഠിച്ചിറങ്ങുന്നുണ്ട്.

0Shares