
ചെന്നൈ: അടുത്ത നൂറു ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചു .സ്വന്തം പാർട്ടി രൂപീകരിച്ചായിരിക്കും അദ്ദേഹം മത്സരിക്കുക എന്നാണ് സൂചന. രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറയുന്ന കമല്‍ഹാസന്‍ സിപിഐഎമ്മിനോറൂം ആംആദ്‌മി പാർട്ടിയോടും അനുഭാവപൂര്‍വ്വമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുളളത്. മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് സന്ദര്‍ശിച്ച് മടങ്ങിയ കമല്‍ഹാസന്‍ താന്‍ പുതിയ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന സൂചന നല്‍കിയിരുന്നു.ഇന്നലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കമൽഹാസനെ ചെന്നൈയിലെത്തി സന്ദർശിക്കുകയും രാഷ്ട്രീയ ചർച്ച നടത്തുകയും ചെയ്തു .

തമിഴ്‌നാട്ടിലെ നിലവിലെ അവസ്ഥ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ച പെണ്‍കുട്ടിയുടേത് പോലെയാണ്. അവര്‍ ആ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഒരു മത്സരമുണ്ടായാല്‍ താന്‍ മത്സരിക്കുമെന്ന് കമല്‍ഹസന്‍ വ്യക്തമാക്കി .നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ല. എല്ലാ പാര്‍ട്ടി നേതാക്കളെയും കാണും, സംസാരിക്കും. എന്നാല്‍ തനിച്ചു നില്‍ക്കുന്നതിനാണ് താല്‍പര്യമെന്നും കമല്‍ പറഞ്ഞു.
