കദ്രി ഗോപാല്‍നാഥ്: വിടപറഞ്ഞത് സാക്‌സോഫോണിനെ കർണാടക സംഗീതസദസ്സുകൾക്ക് പരിചയപ്പെടുത്തിയ ചക്രവര്‍ത്തി

  • Post category:news
  • Reading time:2 mins read
You are currently viewing കദ്രി ഗോപാല്‍നാഥ്: വിടപറഞ്ഞത് സാക്‌സോഫോണിനെ കർണാടക സംഗീതസദസ്സുകൾക്ക് പരിചയപ്പെടുത്തിയ ചക്രവര്‍ത്തി

സാക്സഫോൺ വിദഗ്ധൻ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. പുലർച്ചെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അസുഖബാധയെ തുടർന്ന് ഒരാഴ്ചയായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെ പന്ത്രണ്ടോടെയായിരുന്നു മരിച്ചത്. സാക്‌സോഫോണിനെ കർണാടക സംഗീതസദസ്സുകൾക്ക് പരിചയപ്പെടുത്തിയത് കദ്രിയാണ്.

കർണാടകയിലെ ദക്ഷിണ കാനറയിൽ മിത്തികെരെയിയില്‍ 1950ല്‍ ജനിച്ച ഗോപാൽനാഥ് നാഗസ്വര വിദ്വാനായ അച്‌ഛനിൽ നിന്നാണ് സംഗീതത്തിന്‍റെ ബാലപാഠങ്ങൾ തുടങ്ങിയത്. ആദ്യക്ഷരം കുറിച്ചതും നാഗസ്വരത്തിൽ തന്നെ. മൈസൂരു കൊട്ടാരത്തിലെ ബാന്‍ഡ് സംഘത്തെ കണ്ടതുമുതലാണ് സാക്‌സോഫോണിനോട് പ്രണയം തുടങ്ങിയത്. എന്‍.ഗോപാലകൃഷ്ണ അയ്യരില്‍ നിന്നാണ് സാക്‌സോഫോണ്‍ അഭ്യസിച്ചത്. ചെമ്പൈ സംഗീതോത്സവത്തിലായിരുന്നു ആദ്യ കച്ചേരി.

1977ൽ മദ്രാസിൽ നിന്നാണ് ജൈത്രയാത്ര തുടങ്ങിയത്. ലോകത്തിലെ പ്രശസ്‌തമായ ഒട്ടുമിക്ക രാജ്യാന്തര സംഗീതോൽസവങ്ങളിലും കദ്രി ഗോപാൽനാഥിന്‍റെ സാക്‌സ് മുഴങ്ങിയിട്ടുണ്ട്. ബി.ബി.സിയുടെ പ്രൊമനേഡ് കച്ചേരിയിൽ ക്ഷണം കിട്ടിയ ആദ്യത്തെ കർണാടക സംഗീതജ്‌ഞൻ. ബെർലിനിലെയും പ്രേഗിലെയും ജാസ് ഫെസ്‌റ്റിവലുകളിൽ അവസരം. കർണാടക സംഗീതലോകത്തു കദ്രിക്ക് കിട്ടാത്ത പുരസ്‌കാരങ്ങൾ ഇല്ലെന്നു തന്നെ പറയാം.

1994ല്‍ ലണ്ടനില്‍ ബി.ബി.സിയുടെ പ്രൊമെനേഡ് കണ്‍സേര്‍ട്ടിലും പങ്കെടുത്തു. ഇതിലേയ്ക്ക് ക്ഷണിക്കപ്പെടുന്ന ആദ്യ കര്‍ണാടക സംഗീതജ്ഞനാണ് ഗോപാല്‍നാഥ്. 2004ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. ബെംഗളൂരു സർവകലാശാല ഓണററി ഡോക്ടറേറ്റും നൽകി.ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു.കെ. ബാലചന്ദറിന്‍റെ ഡ്യുയറ്റിനുവേണ്ടി സാക്‌സോഫോണ്‍ വായിച്ചു. എ. ആര്‍. റഹ്മാന്‍ തന്‍റെ നിരവധി ഗാനങ്ങള്‍ക്ക് ഗോപാല്‍നാഥിന്‍റെ പ്രതിഭ ഉപയോഗിച്ചിട്ടുണ്ട്. ഏതാണ്ട് മുപ്പത് രാഗങ്ങള്‍ ഗോപാല്‍നാഥ് റഹ്മാനുവേണ്ടി വായിച്ചിട്ടുണ്ട്.

വിഖ്യാത ജാസ്ട്ടിആര്‍ട്ടിസ്റ്റ് ജെയിംസ് ന്യൂട്ടനുമായി ചേര്‍ന്ന് ഈസ്റ്റ്-വെസ്റ്റ് എന്നൊരു ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. ത്യാഗരാജന്‍റെയും ബീഥോവന്‍റെയും കോമ്പോസിഷനുകളുടെ ഒരു സിംഫണിയായിരുന്നു ഇത്. അമേരിക്കന്‍ സാക്‌സോഫോണിസ്റ്റ് രുദ്രേഷ് മഹന്തപ്പയുമായി ചേര്‍ന്ന് കിന്‍സ്‌മെന്‍ എന്നൊരു ആല്‍ബബവും ചെയ്തിട്ടുണ്ട്.സംഗീത നാടക അക്കാദമി അവാര്‍ഡും സംഗീത കലൈമാമണി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

സാക്‌സോഫോൺ ചക്രവർത്തി, സാക്‌സോഫോൺ സമ്രാട്ട്, ഗാനകലാശ്രീ, നാദോപാസന ബ്രഹ്‌മ, സംഗീതവൈദ്യരത്ന, നാദകലാനിധി, കലൈമാമണി…. കദ്രി ഗോപാൽനാഥിന്‍റെ ബഹുമതികളുടെ നിര നീളുന്നു. കാഞ്ചി കാമകോടി പീഠത്തിന്‍റെയും ശൃംഗേരി മഠത്തിന്‍റെയും ആസ്‌ഥാന വിദ്വാൻ പദവിയുമുണ്ട്. കദ്രി ഗോപാൽനാഥ് എന്ന പേരിന് സാക്‌സഫോൺ എന്ന് അർത്ഥം പറയാം. ഷെഹ്നായിയിൽ ഉസ്‌താദ് ബിസ്‌മില്ലാ ഖാൻ എന്ന പോലെ, മൃദംഗത്തിൽ മണി അയ്യർ എന്ന പോലെ, പുല്ലാങ്കുഴലിൽ മാലിയെപ്പോലെയാണ് സാക്സഫോണിൽ കദ്രി ഗോപാൽനാഥ്.ഭാര്യയും രണ്ട് മക്കളുമുണ്ട്. മകന്‍ മണികണ്ഠ് കദ്രി സംഗീതസംവിധായകനാണ്.

0Shares