
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍. പലരില്‍ നിന്നായി ഇയാള്‍ മുപ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്നപ്പോഴാണ് പോലീസില്‍ പരാതിയെത്തിയത്. കൊല്ലം പുനലൂര്‍ സ്വദേശി റെജിയാണ് അറസ്റ്റിലായത്.

കണ്ണൂര്‍ വിമാനത്താവളത്തിലെ ഷെയര്‍ ഹോള്‍ഡറാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു റെജിയുടെ തട്ടിപ്പ്. പെരുമ്പാവൂര്‍ സ്വദേശി അനൂപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.
വിദേശത്തേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്ന റെജിയെ അഹമ്മാദാബാദ് വിമാനത്താവളത്തില്‍ വെച്ചാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്രതിയെ പെരുമ്പാവൂര്‍ പോലീസിന് കൈമാറി. റെജി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മനസിലാക്കിയ പോലീസ് ഇയാൾ രക്ഷപെടാതിരിക്കാൻ എല്ലാ വിമാനത്താവളത്തിലേയും എമിഗ്രേഷൻ വിഭാഗത്തിന് സന്ദേശം അയച്ചിരുന്നു.
