
കണ്ണൂര് ജില്ലയിലെ പാട്യം മുതിയങ്ങയിൽ കോൺഗ്രസ് പ്രവർത്തകന്റെ കൈയും കാലും തല്ലിയൊടിച്ച സംഭവത്തിൽ ആറ് സി.പി.എം പ്രവർത്തകർക്കെതിരേ വധശ്രമത്തിന് കതിരൂർ പോലീസ് കേസെടുത്തു. മുതിയങ്ങയിൽ കോൺഗ്രസ് പ്രവർത്തകൻ ബിസ്മില്ല മൻസിലിൽ എം.സയ്യിദിന്റെ രണ്ട് കാലുകളും ഒരു കൈയ്യും വെട്ടിയും അടിച്ചൊടിച്ചും ഗുരുതരമായി പരിക്കേൽപ്പിക്കുകയും സംഭവത്തിലാണ് കണ്ടാലറിയാവുന്ന സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഞായറാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. മുതിയങ്ങയിൽ ചായക്കടയിൽ ഇരിക്കവേ വടിവാളും ഇരുമ്പുവടികളും മറ്റു മാരകായുധങ്ങളുമായെത്തിയ സംഘം അതിക്രൂരമായി സയ്യിദിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
സമാനമായി രണ്ട് ദിവസം മുൻപ് രാത്രിയിൽ പാട്യം മുതിയങ്ങയിൽ വച്ച് സയ്യിദിന്റെ കാറിന്റെ ചില്ലുകൾ അക്രമികൾ എറിഞ്ഞു തകർത്തിരുന്നു. സംഭവ സമയം കാറിലുണ്ടായ മകളുടെ കണ്ണിന് ചില്ല് തെറിച്ചു പരിക്കേൽക്കുകയും ചെയ്തു.
