
മാസങ്ങളായി നടന്ന നടപടികള്‍ക്ക് ശേഷം മരടിലെ ഫ്‌ളാറ്റ് തകര്‍ന്നടിഞ്ഞു. തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിൽ കെട്ടിപ്പൊക്കിയ അഞ്ച് ഫ്ലാറ്റുകളിൽ ആദ്യത്തെ ഫ്ലാറ്റുകളിൽ ഒന്നാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ആദ്യം പൊളിച്ചു നീക്കിയത്. മരട് നഗരസഭയ്‌ക്ക് സമീപമുള്ള ഹോളിഫെയ്‌ത്ത് ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്.
11 മണിക്ക് ആദ്യത്തെ ഫ്ലാറ്റ് പൊളിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷ വിലയിരുത്താൻ സമയം എടുത്തതിനെ തുടർന്ന് 11.19നാണ് ഹോളി ഫെയ്ത്ത് തകർന്നടിഞ്ഞത്. എല്ലാം കണ്ണുകളും മരടിലേക്കായിരുന്നു. ജനങ്ങള്‍ ആകാംഷയോടെയും ആശങ്കയോടെയുമാണ് കാത്തിരുന്നത്.

ഹോളിഫെയ്ത്തിന് പിന്നാലെ 11.43 ഓടെ ആല്‍ഫ സെറീനും നിലംപൊത്തി. 16 വീതം നിലകളുള്ള ഇരട്ട ടവറാണ് ഹോളിഫെയ്ത്തിന് പിന്നാലെ നിലം പതിച്ചത്. 11.40 ഓടെ ആല്‍ഫ സെറീനിലെ ആദ്യ അലാറം മുഴങ്ങി. 343 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചത്.
ഓരോ ഫ്ലാറ്റിലും സ്ഫോടനം നടത്തേണ്ട നിലകൾ തീരുമാനിച്ച് ഇടഭിത്തികൾ പൂർണമായും നീക്കം ചെയ്ത ശേഷം അവശേഷിക്കുന്ന എല്ലാ തൂണുകളിലും ദ്വാരങ്ങളുണ്ടാക്കിയാണ് സ്ഫോടക വസ്തുക്കൾ നിറച്ചിരുന്നത്.
ഫ്ലാറ്റിന്‍റെ അവശിഷ്ടങ്ങൾ കായലിലും വന്ന് പതിച്ചിട്ടുണ്ട്. ഹോളിഫെയ്‌ത്ത് പൊളിക്കൽ വിജയകരമായിരുന്നെന്ന് സ്ഫോടനം നടത്തിയ എഡിഫൈസ് കമ്പനി എം.ഡി മാധ്യമങ്ങളോട് പറഞ്ഞു. പൊടിപടലങ്ങള്‍ 200 മീറ്ററിന്‍റെ പുറത്തേക്ക്. കാണേണ്ട കാഴ്ച തന്നെയാണ്. മൂന്നോ നാലോ സെക്കന്‍ഡ് കൊണ്ടാണ് വലിയ കെട്ടിടം നിലംപൊത്തിയത്. മറ്റു രണ്ടെണ്ണം (ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം) നാളെയാണു തകർക്കുക.
