കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കടല്‍ പ്രക്ഷുബ്ധമാവുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ റമദാനും മറ്റും ആയതിനാല്‍ ഈ നിയന്ത്രണം വകവെക്കാതെ വാഹനങ്ങളുമായി ബീച്ചിലേക്ക് ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട്. കുടുംബസമേതം കുട്ടികളുമായി എത്തുന്നവരും കുറവല്ല.പ്രവേശന കവാടത്തില്‍ കയര്‍കെട്ടി തടഞ്ഞെങ്കിലും മറ്റ് വഴികളിലൂടെ സഞ്ചാരികള്‍ ബീച്ചിലേക്ക് കടക്കുകയാണ്. സഞ്ചാരികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനാളില്ലാത്തതും അപകടസാധ്യത വര്‍ധിപ്പിക്കുകയാണെന്ന ആരോപണമുണ്ട്.
ശക്തമായ തിരമാല തീരത്തേക്ക് അടിച്ചുകയറുന്നുണ്ട്. തിരമാലകള്‍ അടിച്ചുകയറിയതോടെ തീരത്ത് മണല്‍ത്തിട്ടകള്‍ രൂപപ്പെട്ടു. എടക്കാട് ഭാഗത്ത് ഒരു കിലോമീറ്ററോളം ദൂരത്തിലാണ് മണല്‍ത്തിട്ടകള്‍ രൂപംകൊണ്ടത്. ഒരടിയിലേറെ ഉയരമുണ്ട്. മുന്നറിയിപ്പ് പിന്‍വലിക്കുംവരെ സഞ്ചാരികള്‍ക്കുള്ള നിയന്ത്രണം തുടരും. കണ്ണൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മഴക്കെടുതികളും കാരണം കനത്ത ജാഗ്രതയിലാണ്.
കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് മുഴപ്പിലങ്ങാട് ബിച്ചിലേക്ക് പ്രവേശനത്തിന് നിയന്ത്രണം; തീരദേശ പോലീസിൻ്റെ ജാഗ്രതാ നിര്‍ദേശം മുന്നറിയിപ്പ് അവഗണിച്ച് ഡ്രൈവ് ഇന്‍ ബീച്ചില്‍ സഞ്ചാരികളുടെ കുത്തൊഴുക്ക്