
അമ്പലത്തിൽ നേദിച്ച പായസം സ്കൂളിൽ കൊണ്ടുവന്നപ്പോൾ ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ട കുട്ടികള്‍ കഴിക്കാത്തതിനെ ചൊല്ലി വേദനിച്ച് ഒരച്ഛൻ ഫേസ്ബുക്കിലിട്ട കുറിപ്പ് വൈറലായിരിക്കുകയാണ് ഇപ്പോൾ. ഈ വിഷയത്തിൽ ശക്തമായ അഭിപ്രായം രേഖപ്പെടുത്തി ഫേസ്‌ബുക്കിൽ കുറിപ്പിട്ട രശ്മി നായരുടെ പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്.
രശ്മി നായരുടെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:
“എന്റെ മോള്‍ കൊണ്ടുചെന്ന നിവേദ്യ പായസം മറ്റുകുട്ടികള്‍ കുടിച്ചില്ല”
ആ കണക്കായിപോയി, സ്വന്തം മതവിശ്വാസം അടിവസ്ത്രം പോലെ സ്വയം ഇട്ടോണ്ട് നടന്നാല്‍ പോരെ അതിങ്ങനെ പൊക്കി മറ്റുള്ളവരെ കാണിക്കുന്നതും പോട്ടെ അത് മറ്റുള്ളവരും കൂടെ വാങ്ങി ഇടണം എന്നക്കെ പറഞ്ഞാല്‍ അതെവിടുത്തെ മതേതരം ആണ് ഹേ. അയ്യോ എന്റെ നിവേദ്യ പായസം മറ്റുള്ള മതസ്ഥര്‍ തിന്നില്ലേ എന്ന നിലവിളിക്ക് കിട്ടുന്ന മതേതര സ്വീകാര്യത ഞെട്ടിക്കുന്നു. ഒരു മുസ്ലീം കുട്ടി നേര്‍ച്ചയുടെ ഇറച്ചി ചോറുമായി വരുമ്പോളും ഈ മതേതരം ഒക്കെ കാണണം.
അല്ലെങ്കിലും ഹിന്ദു മതത്തില്‍ ഉള്ള എല്ലാ മതവിശ്വാസിക്കും ഒരു തോന്നല്‍ ഉണ്ട് തങ്ങളുടെ ഭൂരിപക്ഷ വിശ്വാസം മറ്റുള്ളവര്‍ അങ്ങ് പിന്തുടര്‍ന്നോണം എന്ന്. അതിനു നിലവിളക്ക് കത്തിച്ചും ഹിന്ദു ഈശ്വര പ്രാര്‍ത്ഥന നടത്തിയും ഗണപതിഹോമം നടത്തിയും റോക്കറ്റിന്റെ മൂട്ടില്‍ വരെ തേങ്ങ ഉടച്ചും ഒക്കെ പകര്‍ന്നു നല്‍കുന്ന ഒരു പൊതുബോധം ഉണ്ട്. എന്തായാലും ആ ഹിന്ദുത്വ പൊതുബോധത്തിനു അടിമപ്പെടാതെ “ഓ നിവേദ്യ പായസം” ഞങ്ങള്‍ക്ക് വേണ്ട എന്ന് പറഞ്ഞ ആ കുഞ്ഞുങ്ങളെ എന്തിനാണ് കുറ്റം പറയുന്നത്.
മറ്റൊരു തരത്തില്‍ വേണമെങ്കില്‍ ഈ കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കാം ഈ പായസത്തിലെ നിവേദ്യവും അപ്പത്തിലെ വെഞ്ചിരിപ്പും ഒക്കെ വെറും ഉഡായിപ്പാണ് ഇതൊക്കെ വെറും അപ്പവും പായസവും മാത്രമാണ് എന്ന്. അതിനു കഴിയാത്തിടത്തോളം കുട്ടികള്‍ അത് കഴിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. ആ പായസവുമായി പോയ കുട്ടിയെ കൂടി പറഞ്ഞു മനസിലാക്കുക , മോളെ ഇതില്‍ നമ്മുടെ മതവിശ്വാസം കലര്‍ത്തിയിട്ടുണ്ട് അത് മറ്റുള്ളവരുടെ മേല്‍ നിര്‍ബന്ധിച്ചു അടിച്ചേല്‍പ്പിക്കാന്‍ നമുക്ക് അവകാശമില്ല.
