
ന്യൂഡൽഹി : അഴിമതി ആരോപണത്തിന്റെ പേരിൽ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിന്റേയും ബന്ധുക്കളുടേയും, വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും സി.ബി.ഐ റെയ്ഡ്. 2004 -09 കാലഘട്ടത്തില്‍ ഐ.ആര്‍.സി.ടി.സിയുടെ ഹോട്ടല്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം. ഇതിന്ടെ പേരിൽ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്ക് എതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഡല്‍ഹി, പട്ന, റാഞ്ചി, പുരി, ഗുഡ്ഗാവ് എന്നിവിടങ്ങളിലാണ് സി.ബി.ഐ സംഘം ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നത്. ഐ.ആര്‍.സി.ടി.സി ഏറ്റെടുത്ത റാഞ്ചി, പുരി എന്നിവിടങ്ങളിലെ ഹോട്ടലുകളുടെ വികസനത്തിനും നടത്തിപ്പിനുമായി ലേലത്തിലൂടെ കമ്ബനികളെ ക്ഷണിച്ചിരുന്നു. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിക്ക് കരാര്‍ നല്‍കിയതിന് പാരിതോഷികമായി, ലാലുവിന്റെ സഹായി പ്രേം ചന്ദ് ഗുപ്ത രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയെന്നാണ് പ്രധാന ആരോപണം.

ഇതുകൂടാതെ ലാലുവിന്റെ മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതിയെ, 1000 കോടി രൂപയുടെ ബിനാമി കേസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞമാസം ചോദ്യം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലെ സമുന്നതനായ നേതാവ് ലാലു പ്രസാദ് യാദവ് വഴിവിട്ട ബന്ധത്തിലൂടെ കോടികൾ സമ്പാദിച്ചു, എന്നതിന്ന് തെളിവായി അദ്ദേഹത്തിന്റെ പഴയകാല ജീവിതവും ഇപ്പോഴത്തെ വളർച്ചയും സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയാണ്. കൂടാതെ അദ്ദേഹത്തിന്റെ പഴയ ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
