
കൊച്ചി : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊച്ചിയില്‍ കടല്‍ക്ഷോഭം രൂക്ഷമായി. ചുഴലിക്കാറ്റില്‍ പെട്ട് അറബിക്കടലില്‍ മത്സ്യത്തൊഴിലാളും ബോട്ടുകളും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കൊച്ചി ചെല്ലാനത്ത് പല ഭാഗത്തും കടല്‍ കരയിലേക്ക് കയറി. തീരപ്രദേശത്തെ അറുപതിലേറെ വീടുകള്‍ വെള്ളത്തിനടിയിലായി. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പ്രദേശത്തേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
മണിക്കൂറില്‍ 91 കിലോമീറ്ററാണ് കൊടുങ്കാറ്റിന്റെ വേഗത. 80-100 കിലോമീറ്റര്‍ വേഗത്തില്‍ കേരളത്തീരത്തും വീശും. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തു നിന്ന് 150 കിലോമീറ്റര്‍ അകലെയാണ്. കടലില്‍ നാലു മീറ്ററോളം ഉയരത്തില്‍ തിരയടിക്കാനും സാധ്യതയുണ്ട്. ലക്ഷദ്വീപില്‍ ആഞ്ഞടിക്കാനാണ് സാധ്യതയെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ ലക്ഷദ്വീപില്‍ നിന്ന് കാറ്റ് ഗതിമാറി ഗുജറാത്ത് തീരത്തെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ചുഴലിക്കാറ്റില്‍ പെട്ട് അറബിക്കടലില്‍ കുടുങ്ങിയ 20 ഓളം ബോട്ടുകള്‍ കണ്ടെത്തി. കൊച്ചിയില്‍ നിന്നും കടലില്‍ പോയ ഇരുന്നൂറോളം ബോട്ടുകളെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഇരുന്നൂറ് ബോട്ടുകളിലായി രണ്ടായിരത്തോളം തൊഴിലാളികളാണുള്ളത്. ഇവര്‍ ഗുജറാത്ത് തീരത്തിനു സമീപത്തുള്ളതെന്നാണ് സൂചന. വിദൂര മത്സ്യബന്ധനത്തിന് പോയതാണിവര്‍. ഗുജറാത്ത്, മഹാരാഷ്ട്ര, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്ക് പോയ ബോട്ടുകളാണ് എത്തിച്ചേരാനുള്ളത്. ബോട്ടുകളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ബോട്ടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ അടിയന്തര നടപടി വേണമെന്ന് തീരത്തുള്ളവര്‍ ആവശ്യപ്പെട്ടു.
കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. നാവിക സേനയുടെ കപ്പലും വിമാനവും തിരച്ചിലില്‍ പങ്കുചേരുന്നുണ്ട്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. വ്യോമസേന വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡും നേവിയും ഉള്‍ക്കടലില്‍ തിരച്ചിലിനായി പുറപ്പെട്ടു. മത്സ്യബന്ധന ബോട്ടും തിരച്ചിലിന് പുറപ്പെട്ടിട്ടുണ്ട് കുളച്ചല്‍ ബോട്ടാണ് കടലിലേക്ക് തിരിച്ചത്. പൊലീസും സുരക്ഷാ സംഘവും ചേര്‍ന്ന് സ്ത്രീകളേയും കുട്ടികളേയും പ്രായമായവരേയും സമീപത്തെ സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
https://youtu.be/sD2M5g45ZJk
