
ന്യൂഡൽഹി: ആശുപത്രി അധികൃതർ മരിച്ചെന്ന് വിധിയെഴുതി മാതാപിതാക്കൾക്ക് കൈമാറിയ ഇരട്ട കുഞ്ഞുങ്ങളിൽ ഒന്നിന് ജീവനുണ്ടെന്ന് മനസ്സിലായത് ശരീരം മറവ് ചെയ്യുന്നതിന് തൊട്ട് മുമ്പ്. ഡൽഹിയിലെ ഷാലിമാർ ബാഗിലെ മാക്സ് ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഒരേ പ്രസവത്തിൽ ജനിച്ച ആൺകുട്ടിയും പെൺകുഞ്ഞും മരിച്ചെന്ന് അറിയിച്ച് ആശുപത്രി അധികൃതർ കുഞ്ഞുങ്ങളെ പ്ലാസ്റ്റിക് ബാഗിലാക്കി മാതാപിതാക്കൾക്ക് നൽകുകയായിരുന്നു. ശരീരം മറവ് ചെയ്യുന്നതിന് മുൻപ് ബാഗിന് അനക്കമുള്ളതായി കാണുകയും, പരിശോധിച്ചപ്പോൾ രണ്ടിൽ ഒരാൺകുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് കുടുംബം എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ കുഞ്ഞിനെ എത്തിക്കുകയായിരുന്നു.

ജനിച്ചയുടനെ ഇരട്ടകളിൽ ഒന്നിന് ജീവനുണ്ടെന്ന് കണ്ടതിനെ തുടർന്ന് അടിയന്തിര ശാസ്ത്രക്രിയ ലഭ്യമാക്കണം എന്ന് കുടുംബത്തോട് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. ഭീമമായ ചികിത്സാ ചെലവിെൻറ ഒരു ഗഡു മാത്രമാണ് മാതാപിതാക്കൾ അടച്ചിരുന്നത്. ജീവനുള്ള കുഞ്ഞിനെ വെൻറിലേറ്ററിൽ സൂക്ഷിക്കാനുള്ള ബില്ലുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ തർക്കം നടക്കുകയും ചെയ്തു. എന്നാൽ കുറച്ച് കഴിഞ്ഞ് രണ്ടാമനും മരിച്ചെന്ന് അറിയിച്ച് മൃതദേഹം കൈമാറുകയായിരുന്നു. കുഞ്ഞുങ്ങളെ ലഭിച്ച് ഒരു മണിക്കൂറിന് ശേഷമാണ് ആൺകുഞ്ഞ് മരിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കാനായത്.
കുഞ്ഞ് മരിചെന്ന് വിധിയെഴുതിയ മാക്സ് ആശുപത്രിക്കെതിരെ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി. ആശുപത്രി വരുത്തിയ വൻ വീഴ്ചയിൽ നടപടിയെടുക്കാനും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റം തെളിഞ്ഞാൽ ശക്തമായി നടപടി എടുക്കുമെന്നും ഉറപ്പ് നൽകി.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് പറഞ്ഞ ആശുപത്രി, ഉത്തരവാദിത്തം കുഞ്ഞുങ്ങളെ പരിശോധിച്ച ഡോക്ടറിനാണെന്ന് ആരോപിച്ചു.
