
ശരിയായ വാസ സ്ഥലം ഇല്ലാതെ സ്ഥലം മാറി പോകുന്ന ദരിദ്രരായവര്‍ക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരമുള്ള സബ്‌സിഡി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നത്തിനായി കുടിയേറ്റ തൊഴിലാളികളേയും സ്ഥലം മാറിപ്പോകുന്ന പാവപ്പെട്ടവരേയും ലക്ഷ്യമിട്ട് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
കേന്ദ്ര സർക്കാർ ഭക്ഷ്യ പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാൻ അധ്യക്ഷനായി വ്യാഴാഴ്ച ചേര്‍ന്ന യോഗമാണ് പദ്ധതിയെപ്പറ്റിയുള്ള പ്രഖ്യാപനാം നടത്തിയത്. സംസ്ഥാന ഭക്ഷ്യ സെക്രട്ടറിമാരടക്കമുള്ളവർ യോഗത്തില്‍ പങ്കെടുത്തു. ഒരു വര്‍ഷത്തിനകം പദ്ധതിയുടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിക്കുന്നു. ഒന്നില്‍ കൂടുതല്‍ റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ആനൂകൂല്യങ്ങള്‍ നേടുന്നത് തടയാനും പുതിയ പദ്ധതിക്കാവുമെന്നും . കുടിയേറ്റ തൊഴിലാളികളാകും ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറുകയെന്നും മന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു.

ഇതനുസരിച്ചു ഏതു പൊതുവിതരണ കേന്ദ്രം തിരഞ്ഞെടുക്കണമെന്ന് ഗുണഭോക്താവിന് സ്വാതന്ത്ര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പൊതു കാർഡുകൾ നിലവിൽ വരുമ്പോൾ ആനുകൂല്യങ്ങളിൽ ഏകീകരണമുണ്ടാകുമെങ്കിലും കേരളം പോലുള്ള സംസ്ഥാനങ്ങളിൽ പൊതു വിതരണ സമ്പ്രദായവും കാർഡ് വിതരണവും വിജയകരമായ രീതിയിൽ നടക്കുന്നതിനെ ഇത് സാരമായി ബാധിക്കുമെന്നും കരുതാം.
നിലവിൽ സംസ്ഥാന സർക്കാർ നൽകുന്ന സബ്‌സിഡി ആനുകൂല്യം നഷ്ടമാകും. ഇരട്ടകാർഡുകൾ ക്രിമിനൽ കുറ്റമായി കണ്ട് കൊണ്ടുള്ള നടപടി സ്വീകരിക്കുന്നതും യുക്തമായ മാർഗ്ഗമാണ്. മാത്രമല്ല സ്ഥലം മാറിപ്പോകുന്നതും അല്ലാത്തതുമായ എല്ലാത്തരം ആളുകളെ സംബന്ധിച്ചുമുള്ള ബയോമെട്രിക് രേഖകൾ ഇപ്പോൾ തന്നെ ലഭ്യമാണെന്ന് സർക്കാർ അറിയിക്കുകയും ചെയ്യുന്നുണ്ട്.
