ദില്ലി/ കൊച്ചി: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട രണ്ടുപേരെ ദില്ലിയില്‍നിന്നും പിടികൂടി. ദില്ലി പോലീസിൻ്റെ സഹകരണത്തോടെ കേരള പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ഇരുവരെയും ഇന്ന് കൊച്ചിയില്‍ എത്തിക്കും. ബോട്ട് വിട്ടുനൽകിയ ബോട്ടുടമ അനില്‍കുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മുനമ്പം വഴി മത്സ്യകടത്ത് ബോട്ടിൽ ഇരുന്നൂറോളം പേരാണ് ഓസ്ട്രേലിയയിലേക്ക് യാത്രതിരിച്ചത് എന്നാണ് ഇവർ ഇപ്പോൾ പോലീസിനോട് പറഞ്ഞത്. അതേസമയം മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം തമിഴ്നാട് സ്വദേശികള്‍ ആണെന്നാണ് പോലീസ് ഇപ്പോൾ നൽകുന്ന സൂചന. യാത്രക്കായി ഒരാളിൽനിന്നും ഒന്നര ലക്ഷം രൂപ വീതം ഏജന്റ്റ് കൈപറ്റിയിട്ടുണ്ടെന്നാണ് വിവരം.
സംഘം യാത്രതിരിച്ച ദയാമാതാ എന്ന ബോട്ട് വാങ്ങുന്നതിന് ഇടനിലക്കാരായി നിന്ന നാലുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ബോട്ട് വാങ്ങാന്‍ സഹായിച്ചതിന് കമ്മീഷനായി 2 ലക്ഷം രൂപ ലഭിച്ചെന്ന് ഇടനിലക്കാരൻ പൊലീസിനോട് സമ്മതിച്ചു. ഒരു ബോട്ടിന് ആവശ്യത്തിലും അതികം ഇന്ധനം ഒരുമിച്ച് നൽകിയ പെട്രോൾ പമ്പ് ഉടമയെയും പൊലീസ് ചോദ്യം ചെയ്തു.