ഒടുവില്‍ അത് സംഭവിച്ചു; മിസോറാമില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ലയിച്ച് ഒന്നായി

  • Post category:news
  • Reading time:2 mins read
You are currently viewing ഒടുവില്‍ അത് സംഭവിച്ചു; മിസോറാമില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ലയിച്ച് ഒന്നായി

ഐസ്വാള്‍: ഒടുവില്‍ അത് സംഭവിച്ചു. മിസോറാമില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ലയിച്ച് ഒന്നായി. ഏറെ കാലം കോണ്‍ഗ്രസ് ഭരിച്ചിരുന്ന മിസോറാമിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും മിസോ നാഷണല്‍ ഫ്രണ്ട് ഭരണം പിടിക്കുകയും ചെയ്ത സംസ്ഥാനമാണിത്. ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ മാസങ്ങള്‍ക്ക് മുമ്പ് വരെ ഗവര്‍ണര്‍ പദവി അലങ്കരിച്ച സംസ്ഥാനമാണ് മിസോറാം. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്നതിന് വേണ്ടിയാണ് കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ പദവി രാജിവെച്ചത്.

ഇവിടെയുള്ള മാറ ജില്ലയിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും ലയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്താണ് ലയനം നടന്നതെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ജെവി ഹ്ലുണ പറഞ്ഞു. മാറ സ്വയം ഭരണ ജില്ലാ സമിതി അടുത്തിടെ പിരിച്ചുവിട്ടിരുന്നു. കോണ്‍ഗ്രസും ബി.ജെ.പിയും ഏകകണ്ഠമായി എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടത്. ശേഷം ബി.ജെ.പിയില്‍ ലയിക്കാന്‍ കോണ്‍ഗ്രസ് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു.

ഇനി ബി.ജെ.പിയാകും ജില്ലാ സമിതി ഭരണം നടത്തുക. കോണ്‍ഗ്രസ് മുന്നോട്ടുവച്ച നിര്‍ദേശം ജൂണ്‍ 19നാണ് ജില്ലാ സമിതി പിരിച്ചുവിടാന്‍ ഇരുപാര്‍ട്ടികളുടെയും പ്രതിനിധികള്‍ തീരുമാനിച്ചതെന്ന് ചീഫ് എക്സിക്യുട്ടീവ് അംഗം എന്‍. സഖായ് പറഞ്ഞു. ഇരുപാര്‍ട്ടികള്‍ക്കും ലയിക്കാമെന്ന നിര്‍ദേശം സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളാണ് മുന്നോട്ട് വച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഹ്ലുണ പറഞ്ഞു.

കോണ്‍ഗ്രസുമായി ലയിക്കാനുള്ള തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിലെ പ്രമുഖ നേതാക്കളുടെ അനുമതി ലഭിച്ചുവെന്ന് ജെവി ഹ്ലുണ പറയുന്നു. ബി.ജെ.പി കേന്ദ്ര നേതാക്കളുടെ അറിവോടെയാണ് നിര്‍ണായകമായ തീരുമാനം എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് കോണ്‍ഗ്രസുമായി സഖ്യം ചേരല്‍ അല്ലെന്നും ഹ്ലുണ വ്യക്തമാക്കി. ജില്ലാ സമിതിയിലെ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും വിഷയത്തില്‍ നേരിട്ട് പ്രതികരിച്ചിട്ടില്ല. അഞ്ച് അംഗങ്ങളുമായും ഫോണില്‍ സംസാരിക്കുകയും ലയിക്കാന്‍ തയ്യാറാണെന്ന് അവര്‍ പറയുകയും ചെയ്തുവെന്ന ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസ് അംഗങ്ങളാണ് ബി.ജെ.പിയുമായി ലയിക്കുക എന്ന ആശയം മുന്നോട്ട് വച്ചതത്രെ. അവര്‍ ബിജെപി ജില്ലാ പ്രസിഡന്റുമായി വിഷയം സംസാരിച്ചു. ജില്ലാ പ്രസിഡന്റ് തന്നോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. താന്‍ കേന്ദ്രസര്‍ക്കാരിലെ പ്രമുഖരുമായി ചര്‍ച്ച നടത്തി. ശേഷമാണ് ലയിക്കാന്‍ തീരുമാനിച്ചതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഹ്ലുണ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന് താല്‍പ്പര്യമുണ്ടെങ്കില്‍ ലയിക്കാന്‍ തയ്യാറാണ് എന്നാണ് തങ്ങള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയതെന്ന് ബി.ജെ.പി അധ്യക്ഷന്‍ പറയുന്നു. പലഘട്ടങ്ങളിലായി പിന്നീട് ചര്‍ച്ചകള്‍ നടന്നു. ഇപ്പോഴാണ് അന്തിമ തീരുമാനം എടുത്തതെന്നും ഹ്ലുണ പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുകയല്ല ചെയ്തിരിക്കുന്നത്. ജില്ലാ സമിതിയുടെ പൂര്‍ണ നിയന്ത്രണം ബി.ജെ.പിക്ക് ആയിരിക്കുമെന്നും ഹ്ലുണ വ്യക്തമാക്കി.

കോണ്‍ഗ്രസുമായും ബി.ജെ.പിയുമായും ബന്ധമില്ലാത്ത പ്രാദേശിക പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ട് ആണ് മിസോറാം ഭരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനമാണിത്. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടമായതും എം.എന്‍.എഫ് ഭരണം പിടിച്ചതും. കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എം.എന്‍.എഫിന് പക്ഷേ, സംസ്ഥാനത്ത തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്.

0Shares