
ന്യൂഡൽഹി: രാജ്യത്തെ ഐ.ഐ.ടികളിലേക്കും എൻ.ഐ.ടികളിലേക്കുമുള്ള പ്രവേശന നടപടികൾക്ക് താൽക്കാലികമായി ഏർപ്പെടുത്തിയ സ്റ്റേ സുപ്രിംകോടതി നീക്കി. പ്രവേശന നടപടികളുമായി മുന്നോട്ടുപോകാമെന്നു സുപ്രീകോടതി പറഞ്ഞു. കൂടാതെ ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതികള്‍ സ്വീകരിക്കരുതെന്ന മുന്നറിയിപ്പും സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. പ്രവേശന പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകിയതിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടി നൽകിയിരുന്ന ഹർജിയിലായിരുന്നു സ്റ്റേ. ബോണസ് മാർക്ക് സംബന്ധിച്ച് തർക്കമാണ് എഞ്ചിനിയറിങ് അഡ്മിഷൻ സ്റ്റേ ചെയ്യുന്നതിലേക്ക് നയിച്ചത്.

എല്ലാ വിദ്യാര്‍ഥികള്‍ക്കും ബോണസ്മാര്ക്ക്നല്കാനുള്ള മദ്രാസ് ഐ.ഐ.ടിയുടെ തീരുമാനത്തിനെതിരെ രണ്ട്വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറില്‍ തെറ്റ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബോണസ്മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ചോദ്യപേപ്പറുകള്‍ തയാറാക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ കടന്നു കൂടാതിരിക്കാന്‍ പഴുതുകളടച്ച പ്രവര്‍ത്തന രീതി ഉറപ്പുവരുത്തണമെന്ന് കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐ.ഐ.ടി, എൻ.ഐ.ടി സ്ഥാപനങ്ങളിലേക്കുള്ള എൻജീനിയറിങ് കോഴ്സ് അഡ്മിഷൻ താൽകാലകമായി നിർത്തിവെക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ചോദ്യത്തിന് ഉത്തരമെഴുതാന്‍ ശ്രമിച്ചവര്‍ക്ക് മാത്രം ബോണസ്മാര്‍ക്ക് നല്‍കിയാല്‍ മതിയെന്നാണ് വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.