
കനകമലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എട്ടു പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ആറാം പ്രതി കോഴിക്കോട് കുറ്റിയാടി സ്വദേശി എന്‍.കെ ജാസീമിനെ വെറുതേ വിട്ടു. ഇയാള്‍ക്കെതിരേ തെളിവില്ലെന്ന് കോടതി കണ്ടെത്തി. ബാക്കിയുള്ള പ്രതികള്‍ക്ക് എതിരേയുള്ള യു.എ.പി.എ കുറ്റം നില നില്‍ക്കുമെന്ന് കോടതി പറഞ്ഞു.
കണ്ണൂര്‍ സ്വദേശി മന്‍സില്‍, മലപ്പുറംകാരന്‍ സഫ്വാന്‍, തൃശൂര്‍ സ്വദേശി സാലിക് മുഹമ്മദ്, കുറ്റിയാടി സ്വദേശികളായ റംഷാദ്, എന്‍.കെ. ജാസീം മുഹമ്മദ് ഫയാസ് എന്നിവര്‍ക്കെതിരേ ആണ് കേസ്. പ്രതികള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ബോദ്ധ്യപ്പെട്ടതായി കോടതി പറഞ്ഞു. കനകമലയിൽ പിടിയിലായത് തീവ്രവാദി സംഘമെന്ന് കോടതി . കൊച്ചി എൻ.ഐ.എ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

കേസില്‍ അറസ്റ്റിലായ എട്ടുപേര്‍ക്കെതിരേയും യുഎപിഎ ചുമത്തിയങ്കിലും ആറുപേര്‍ക്കെതിരേ മാത്രമേ കുറ്റം തെളിയിക്കാനായുള്ളൂ. കേസില്‍ ഒരാള്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായും അവിടെ കൊല്ലപ്പെട്ടു എന്നുമാണ് വിവരം. മുഹമ്മദ് ഫയാസാണ് മാപ്പു സാക്ഷിയായത്. 2017 മാര്‍ച്ചില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 2016 ഒക്‌ടോബറില്‍ ഇവര്‍ കനകമലയില്‍ യോഗം ചേര്‍ന്ന് ആക്രമണത്തിന് ഐഎസുമായി പദ്ധതി തയ്യാറാക്കിയെന്നാണ് പറഞ്ഞിട്ടുള്ളത്.
കനകമലയിലെ കെട്ടിടത്തില്‍ സംഘം യോഗം ചേരുന്നതിനിടെയാണ് എന്‍ഐഎ വളഞ്ഞത്. രഹസ്യവിവരത്തെ തുടര്‍ന്ന് മദ്ധ്യപ്രദേശ് മുതല്‍ ഈ സംഘത്തെ ടവര്‍ ലൊക്കേറ്റ് ചെയ്ത് എന്‍ഐഎ സംഘം പിന്തുടരുകയായിരുന്നു. കേരളത്തിലെത്തിയ സംഘം എറണാകുളം, വടകര, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിയതായി വിവരം കിട്ടിയ എന്‍.ഐ.എ സംഘം ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഘം കണ്ണൂര്‍ ജില്ലയിലെ ചൊക്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കനകമലയിലാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് മഫ്തിയിലെത്തിയ ഇരുപതോളം വരുന്ന ഉദ്യോഗസ്ഥര്‍ കനകമല വളയുകയായിരുന്നു. തുടര്‍ന്നുള്ള തിരച്ചിലിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇവര്‍ കനകമലയിലെ യോഗത്തില്‍ വലിയ ആക്രമണത്തിന് പദ്ധതി ഇട്ടതായി എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
