
മലപ്പുറം : ഏറെ വൈകിയാണെങ്കിലും എതിരഭിപ്രായമില്ലാത്ത പാണക്കാട് നിന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ യു.ഡി.എഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേങ്ങരയിൽ തുടക്കമായി. മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അമരത്ത് ശ്രദ്ധേയനായ കെ.എന്‍.എ ഖാദറിനെ തന്നെ ഹൈദരലി തങ്ങള്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ വേങ്ങര മണ്ഡലത്തിലെ ലീഗ് പ്രവര്‍ത്തകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ യു.ഡി.എഫിലും തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ മുഴങ്ങിയിരിക്കുകയാണ്. വലിയ വരവേല്‍പ്പാണ് കെ.എന്‍.എ ഖാദറിന് വേങ്ങര മണ്ഡലം നൽകുന്നത്. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് ആശീര്‍വാദം വാങ്ങുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി.

38057 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി നേടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് നാല്‍പതിനായിരം കടന്നു. ഇത് ലീഗിന്റെ ആത്മവിശ്വാസം കൂട്ടുന്നു. പോരാത്തതിന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി തന്നെ നേരിട്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നതും ഭൂരിപക്ഷം കൂട്ടാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ലീഗ്. ബി.ജെ.പിയും സി.പി.എമ്മും നടത്തുന്ന കൊലപാതക രാഷ്ട്രീയം, അഭ്യന്തര വകുപ്പിന്റെ ആര്‍.എസ്.എസ് ബന്ധം, ബി.ജെ.പി നടത്തിയ മെഡിക്കല്‍ കോഴ, അവശ്യ സാധനങ്ങളുടെ വില വര്‍ധന, റേഷന്‍ കാര്‍ഡിലെ അനാസ്ഥ, ലൈഫ് ഭവന പദ്ധതിയിലെ വീഴ്ച, എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പിൽ വിഷയമാക്കാനാണ് ലീഗ് ശ്രമിക്കുക. ഇത് വരും ദിവസങ്ങളിൽ വേങ്ങരയിലെ രാഷ്ട്രീയത്തിന് ചൂടുപകരും.
