യുണൈറ്റഡ് നേഷന്‍സ്: അമേരിക്ക വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ ആണവായുധങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് ഉത്തരകൊറിയ. അതിനാല്‍ ആണവ യുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമാണ് കൊറിയന്‍ ഉപദ്വീപില്‍ നിലനില്‍ക്കുന്നതെന്ന് യു.എന്നിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ കിം ഇന്‍ റ്യോങ് പറഞ്ഞു. യു.എന്നിലെ നിരായുധീകരണ സമിതിക്കു മുമ്പാകെയാണ് ഉത്തരകൊറിയ നിലപാട് വ്യക്തമാക്കിയത്. അതേസമയം ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി ദക്ഷിണകൊറിയയുമായി ചേര്‍ന്ന് അമേരിക്ക നാവികാഭ്യാസം ആരംഭിച്ചു. യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം ഉത്തരകൊറിയയുമായി സംഘര്‍ഷം മൂര്‍ധന്യത്തിലെത്തി വരികയാണ്. വിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ നിന്ന് യുഎസ് പിന്മാറാത്ത പക്ഷം ഒരു കാരണവശാലും തങ്ങളുടെ ആണവായുധങ്ങളോ ബാലിസ്റ്റിക് റോക്കറ്റുകളോ ചര്‍ച്ചാ വിഷയമാകില്ലെന്ന് ഉത്തര കൊറിയ തുറന്നടിക്കുന്നു.
എന്നാല്‍ ട്രംപ് യുദ്ധം വേണ്ടെന്ന നിലപാട് എടുത്തതായി യു.എസ് പ്രതിരോധ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കു വേണ്ടി സമയം പാഴാക്കുകയായിരുന്നു ടില്ലേഴ്സണ്‍ എന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
പത്തുദിവസം നീളുന്നതാണ് ദക്ഷിണ കൊറിയില്‍ യു.എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന നാവികാഭ്യാസം. പടുകൂറ്റന്‍ വിമാനവാഹിനി യു.എസ്.എസ് റൊണാള്‍ഡ് റീഗന്‍ പങ്കെടുക്കുമെന്ന് അമേരിക്ക അറിയിച്ചു. ജപ്പാന്‍ കടലിലും മഞ്ഞക്കടലിലുമാണ് സംയുക്ത നാവികാഭ്യാസം. ഉത്തരകൊറിയയുമായി സംഘര്‍ഷം തുടങ്ങിയശേഷം ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിവയുമായിച്ചേര്‍ന്നുള്ള സൈനികാഭ്യാസങ്ങള്‍ യു.എസ് കൂട്ടിയിട്ടുണ്ട്. ഉത്തരകൊറിയയുടെ അയല്‍ രാജ്യങ്ങളാണിവ. ഉത്തകൊറിയയില്‍ സൈനികനടപടിക്ക് ഒരുങ്ങിയാല്‍ വിനാശകരമായ പ്രത്യാഘാതമാകും ഉണ്ടാവുകയെന്ന് നാറ്റോ മേധാവി ജെന്‍സ് സ്റ്റോര്‍ട്ടെന്‍ ബെര്‍ഗ് വ്യക്തമാക്കിയിരുന്നു. പ്രശ്നപരിഹാരത്തിനുള്ള നയതന്ത്രമാര്‍ഗങ്ങള്‍ പരാജയപ്പെട്ടു എന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ പശ്ചാത്തലത്തിലായിരുന്നു ജെന്‍സിന്റെ പ്രതികരണം. ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ കണക്കുപ്രകാരം സൈബര്‍ ആക്രമണങ്ങള്‍ നടത്താനായി വിദഗ്ധ പരിശീലനം ലഭിച്ച 6,800 സൈബര്‍ പോരാളികളെയാണ് ഉത്തര കൊറിയ നിയോഗിച്ചിരിക്കുന്നത്.
ഏതുനിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഉത്തരകൊറിയ; മുന്നറിയിപ്പുമായി ദക്ഷിണകൊറിയയുമായി ചേര്‍ന്ന് അമേരിക്ക നാവികാഭ്യാസം ആരംഭിച്ചു