
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്ക് കുമ്മനത്തിന്റെ സേവനം അവശ്യമുണ്ടെന്ന തിരിച്ചറിവാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം അദ്ദേഹത്തെ തിരികെ കൊണ്ടുവന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. എ.കെ.ജിയ്ക്ക് ശേഷം കേരള ജനത സ്വീകരിച്ച നേതാവാണ് കുമ്മനം രാജശേഖരനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം തന്നെ, ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുന്നവരെയും കുറ്റപത്രം സമർപ്പിച്ചവരെയും സ്ഥാനാര്‍ത്ഥികളാക്കുന്നതിലൂടെ എൽ.ഡി.എഫും – യു.ഡി.എഫും ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും എം.ടി രമേശ് ആരോപിച്ചു. കേസിലകപ്പെട്ട ശശി തരൂർ, കെ.സി.വേണുഗോപാൽ, പി.വി.അൻവർ, പി.ജയരാജൻ അടക്കമുള്ളവർ മത്സരിക്കുന്നത് രാജ്യത്തിന്‍റെ നിയമ സംവിധാനത്തെ തന്നെ പരിഹാസ്യമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ഇത് നിയമവ്യവസ്ഥയോടുള്ള അനാദരവാണെന്നും അദ്ദേഹം പറഞ്ഞു.
