
സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. പകരം ആർക്കും സെക്രട്ടറിയുടെ ചുമതല നൽകില്ല. നിലവിലെ സംവിധാനം മാറ്റേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനിച്ചു. കോടിയേരിയും സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തു. കോടിയേരിക്കു പകരം പുതിയ സെക്രട്ടറിയെത്തുന്നുവെന്ന വാര്‍ത്തകള്‍ സി.പി.എം നേരത്തെ തന്നെ നിഷേധിച്ചിരുന്നു.

ആർക്കും പ്രത്യേക ചുമതല നൽകില്ല. പാർട്ടി സെന്റർ ഒരുമിച്ച് പ്രവർത്തിക്കും. പാർട്ടി നിലവിലുള്ളത് പോലെ പ്രവർത്തിക്കുമെന്നും പാർട്ടി കേന്ദ്രകമ്മറ്റി അംഗം എം.വി.ഗോവിന്ദൻ യോഗത്തിന്റെ മുന്‍പ് പറഞ്ഞിരുന്നു. അമേരിക്കയിൽ ചികിത്സ നടത്തിയ കോടിയേരിക്കു തുടർചികിത്സയ്ക്കായി വീണ്ടും അവിടേക്കു പോകേണ്ടി വരും. എന്നാൽ, എത്രനാൾ അവധി വേണമെന്ന കാര്യം കോടിയേരി വ്യക്തമാക്കിയിട്ടില്ല.
കോടിയേരിയെ സെക്രട്ടറിസ്ഥാനത്തു നിലനിർത്തിക്കൊണ്ട് പാർട്ടിയുടെ ദൈനംദിന കാര്യങ്ങളുടെ ചുമതല പാർട്ടി സെന്ററിൽ ലഭ്യമായ നേതാക്കൾ വഹിക്കുമെന്നാണ് കരുതുന്നത്. കോടിയേരി കഴിഞ്ഞ ഒന്നരമാസമായി സജീവപാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ആരോഗ്യകാരണങ്ങളാലാണിത്. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമായിരുന്നു കോടിയേരിയുടെ അവധി. ഒക്ടോബർ 28-ാം തീയതിയാണ് കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്.
