
കൊല്ലം: കൊല്ലം ജില്ലയിലെ പ്രശസ്തമായ സ്കൂളിൽ പരീക്ഷ എഴുതേണ്ട വിദ്യാർത്ഥിനികള്‍ക്ക് നേരെ കേരളാ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറി. സ്കൂളിൽ പരീക്ഷ എഴുതാൻ ഓട്ടോയില്‍ പോയ അഞ്ച് വിദ്യാർത്ഥിനികള്‍ക്ക് നേരെ ഓട്ടോ ഡ്രൈവര്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും തുടര്‍ന്ന് കുട്ടികള്‍ ബഹളം വെച്ച് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് സമ്മതിക്കാതെ വാഹനത്തിന്റെ വേഗതകൂട്ടി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയുമായിരുന്നു.
ഡ്രൈവർ നഗ്നത പ്രദർശിപ്പിക്കുകയും ഓട്ടോ നിർത്താതിരിക്കുകയും ചെയ്തതോടെ വിദ്യാർത്ഥിനികൾ ഓട്ടോയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവറെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി എന്നാണ് ലഭ്യമാകുന്ന വിവരം.
എസ്എസ്എൽസി പരീക്ഷയ്ക്ക് പോകാനായി കൊല്ലം വെടികുന്നിന് സമീപത്ത് നിന്നാണ് അഞ്ച് വിദ്യാർത്ഥിനികൾ ഓട്ടോയിൽ കയറിയത്. വിദ്യാർത്ഥിനികളിലൊരാളുടെ അമ്മയാണ് രാവിലെ 11.45ഓടെ ഇവരെ ഓട്ടോയിൽ കയറ്റിവിട്ടത്. കൊല്ലത്തെ ഒരു സ്കൂളില്‍ പരീക്ഷ എഴുതേണ്ട വിദ്യാർത്ഥിനികളാണ് ഓട്ടോ വിളിച്ചത്. എന്നാൽ റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുകയാണെന്ന് പറഞ്ഞ് ഡ്രൈവർ പതിവ് വഴിയില്‍ നിന്നും ഓട്ടോ വഴിതിരിച്ചു വിട്ടു.

സാധാരണ വഴി ബ്ലോക്കാണെന്ന് പറഞ്ഞ് കപ്പലണ്ടിമുക്ക് വഴിയാണ് ഓട്ടോ ഡ്രൈവർ വിദ്യാർത്ഥിനികളെ കൊണ്ടുപോയത്. എന്നാൽ കുറച്ചുദൂരം പിന്നിട്ടതോടെ ഡ്രൈവറുടെ മട്ടുംഭാവവും മാറി. ഓട്ടോ ഓടിക്കുന്നതിനിടയിൽ മദ്ധ്യവയസ്കനായ ഡ്രൈവർ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് ആരോപണം. തുടർന്ന് വണ്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നിർത്തിയില്ലെന്ന് ദൃക്സാക്ഷികളും പറഞ്ഞു.
തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനിടെ ചാടി രക്ഷപ്പെടുന്നതിനിടയിൽ ഭാഗ്യം കൊണ്ട് മാത്രമാണ് വിദ്യാർത്ഥിനികൾക്ക് കാര്യമായ പരിക്കേൽക്കാതിരുന്നത്. വിദ്യാർത്ഥിനികൾ ചാടി രക്ഷപ്പെട്ടതോടെ ഓട്ടോക്കാരൻ അതിവേഗം ഓട്ടോ ഓടിച്ച് രക്ഷപ്പെട്ടു. സംഭവം കണ്ടെത്തിയ നാട്ടുകാർക്കും ഓട്ടോ ഡ്രൈവറെ പിടികൂടാനിയില്ല. തുടർന്ന് കപ്പലണ്ടിമുക്ക് സ്വദേശികളാണ് പോലീസിൽ വിവരമറിയിച്ചത്.
എസ്എസ്എൽസി പരീക്ഷയെഴുതേണ്ട വിദ്യാർത്ഥിനികളെ പിന്നീട് പോലീസെത്തിയാണ് സ്കൂളിലെത്തിച്ചത്. കുട്ടികളുടെ ബന്ധുക്കളെയും പോലീസ് വിളിച്ചുവരുത്തിയിരുന്നു.അതിനിടെ ഒരു കുട്ടിയുടെ ബാഗും ഹാൾടിക്കറ്റും ഓട്ടോയിലായതിനാൾ പരീക്ഷയെഴുതാൻ കഴിയുമോയെന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു. പിന്നീട് വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് ഈ പ്രശ്നം പരിഹരിക്കുകയും വിദ്യാർത്ഥിനിക്ക് പരീക്ഷയെഴുതാൻ അവസരം നൽകുകയും ചെയ്തു.
