രാജസ്ഥാന്‍: എയ്ഡ്‌സ് ബാധിതനല്ലാത്ത ഒരാള്‍ക്ക് എഴു വര്‍ഷത്തോളം എച്ച്.ഐ.വി ചികിത്സ നല്‍കിയ ഡോക്ടര്‍ക്ക് പിഴ. പനിയും ജലദോഷവും ചുമയുമായി വന്ന ധന്‍ രാജ് പട്ടേലിനാണ് രോഗം ഉറപ്പാക്കുന്നതിന് വേണ്ട ചികിത്സ പോലും നല്‍കാതെ ഏഴു വര്‍ഷത്തോളം എച്ച്.ഐ.വി ചികിത്സ നിര്‍ദേശിച്ചത്. 2004 ലാണ് ധന്‍ രാജ് പട്ടേല്‍ രാജാസ്ഥാനിലെ എം.ബി ഗവണ്‍മെന്റ് ആശുപത്രി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രഫസറായിരുന്ന ഡോ.ഡി.സി കുമവത്തിനടുത്ത് ചികിത്സ തേടിയത്. എച്ച്.ഐ.വി ആണെന്ന് പറഞ്ഞാണ് ധന്‍രാജിന് ഡോക്ടര്‍ മരുന്ന് നിര്‍ദേശിച്ചത്.

എന്നാല്‍ രോഗം ഉറപ്പാക്കുന്നതിന് വേണ്ട പരിശോധനകള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് ധന്‍ രാജ് പറയുന്നു. ചികിത്സ തുടരുന്നതിനിടെ ഇയാള്‍ മുംബൈയിലെ മറ്റൊരു ഹോസ്പിറ്റലില്‍ എച്ച്.ഐ.വി പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ എച്ച്.ഐ.വി ഇല്ലെന്നാണ് കണ്ടെത്തിയത്. ഈ കാര്യം ഡോക്ടറോട് പറഞ്ഞപ്പോള്‍ അത് കാര്യമാക്കണ്ട ചികിത്സ തുടരാനാണ് നിര്‍ദേശിച്ചത്. ഏഴു വര്‍ഷത്തോളം നടത്തിയ ചികിത്സയുടെ ഫലമായി ധന്‍ രാജ് പട്ടേലിന്റെ ആരോഗ്യം ക്ഷയിച്ചിരുന്നു. തനിക്ക് എച്ച്.ഐ.വി ഇല്ലെന്ന ഇയാളുടെ വാദം ഇന്‍ഷുറന്‍സ് കമ്പനി നിരസിച്ചു. അതോടെ 2013 ലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കിയത്. കമ്മീഷന്റെ പരിശോധനയില്‍ ഡോക്ടര്‍ ഗുരുതരമായ ചികിത്സാ പിഴവാണ് വരുത്തിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് ധന്‍രാജ് പട്ടേലിന് അയാളെ ചികിത്സിച്ച ഡോക്ടറും നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സംയുക്തമായി അഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് കമ്മീഷന്‍ വിധിച്ചു.