
ഹൈദരാബാദ്: തെലുങ്ക് ചാനലിലെ വാര്‍ത്താ അവതാരക വി. രാധിക റെഡ്ഢി(36) ആത്മഹത്യ ചെയ്തു. മൂസാപെട്ടിലെ ഫ്ലാറ്റിലെ അഞ്ചാം നിലയില്‍ നിന്നും ചാടിയായിരുന്നു ആത്മഹത്യ ചെയ്തത്. ഞായറാഴ്ച്ച രാത്രി 10.50നായിരുന്നു സംഭവം. തലച്ചോറാണ് എന്‍റെ ശത്രുവെന്ന് കുറിച്ച ആത്മഹത്യാ കുറിപ്പ് രാധികയുടെ ബാഗിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. തന്‍റെ ബുദ്ധിയാണ് തന്‍റെ ഏറ്റവും വലിയ ശത്രുവെന്നും രാധിക ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

രാധിക വിഷാദ രോഗിയായിരുന്നെന്നും വിവിധ മാനസിക സമ്മര്‍ദങ്ങളാണ് ആത്മഹത്യക്ക് കാരണമായതെന്നും എ.സി.പി എന്‍ ബുജന്‍ഗ റാവു അറിയിച്ചു. ജോലികഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് രാധിക റെഡ്ഢി ആത്മഹത്യചെയ്തത്. കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ ഇവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. രാധിക ആറ് മാസം മുമ്പ് വിവാഹ മോചനം നേടിയിരുന്നു. വിവാഹമോചനത്തിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. പതിനാലു വയസുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകനും ഇവര്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. വി6 ചാനലിലെ വാര്‍ത്താ അവതാരകയായിരുന്നു രാധിക.
