
കാറുമായി ബന്ധപ്പെട്ട വിവാദം അവിടെ നില്‍ക്കട്ടേ, പാലാരിവട്ടം മേൽപ്പാലം സംബന്ധിച്ചുള്ള നിങ്ങളുടെ നിലപാട് എന്താണ്.?; ബൽറാം, ഷാഫി അടക്കമുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരോട് ചോദിക്കുകയാണ് ഇടതുപക്ഷ എം.എല്‍.എ പി.വി അന്‍വര്‍. എക്സ് ഇ.പി കാര്‍ വിവാദം തുടരുന്നതിനിടെയാണ് ഇത് ഉയര്‍ത്തിവിട്ട യു.ഡി.എഫിലെ യുവ നേതാക്കളോട് പാലാരിവട്ടം മേല്‍പ്പാലത്തിലെ അഭിപ്രായമാരാഞ്ഞ് നിലമ്പൂര്‍ എം. എല്‍. എ പി.വി അന്‍വര്‍ രംഗത്തെത്തിയത്.
ഒരു വാഹനത്തിലെ നിരുപദ്രവകരമായ ബോർഡിനേക്കാൾ എത്രയോ ഗൗരവമേറിയ വിഷയമാണ് പാലാരിവട്ടം മേൽപ്പാലത്തെ സംബന്ധിച്ചുള്ളതെന്ന് ചൂണ്ടികാട്ടിയ അന്‍വര്‍, പൊതുജനങ്ങൾക്ക് ജീവഹാനി വരെ സംഭവിക്കാമായിരുന്ന ഇത്ര ഗുരുതരമായ ഒരു പ്രശ്നത്തെ സംബന്ധിച്ച് വി.ടി.ബൽറാം ഷാഫി പറമ്പിൽ പി. കെ ഫിറോസ് എന്നിവര്‍ എന്തുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തതെന്നും ചോദിച്ചു. വിഷയത്തില്‍ മൂന്ന്പേരുടെയും അഭിപ്രായം അറിയാനാഗ്രഹമുണ്ടെന്നും അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം ചുവടെ:
ശ്രീ.വി.ടി.ബൽറാം MLA,
ശ്രീ.ഷാഫി പറമ്പിൽ MLA,
ശ്രീ.പി.കെ.ഫിറോസ്,
ഒരു വാഹനത്തിലെ നിരുപദ്രവകരമായ ബോർഡിനേക്കാൾ എത്രയോ ഗൗരവമേറിയ വിഷയമാണ് പാലാരിവട്ടം മേൽപ്പാലത്തെ സംബന്ധിച്ചുള്ളത്.പൊതുജനങ്ങൾക്ക് ജീവഹാനി വരെ സംഭവിക്കാമായിരുന്ന ഇത്ര ഗുരുതരമായ ഒരു പ്രശ്നത്തെ സംബന്ധിച്ച് ഇന്ന് വരെ നിങ്ങൾ മൂന്ന് പേരും പ്രതികരിച്ച് കണ്ടിട്ടില്ല.സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും ഇടപെടുന്ന ചെറുപ്പക്കാർ എന്ന നിലയിൽ,പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തെ സംബന്ധിച്ചുള്ള നിങ്ങളുടെ നിലപാടുകൾ അറിയാൻ ഞാൻ ഉൾപ്പെടുന്ന പൊതുജനങ്ങൾക്ക് ആഗ്രഹമുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് നടന്ന ഈ നിർമ്മാണത്തിലെ അഴിമതിയെ കുറിച്ച് നിങ്ങൾക്ക് മൂന്ന് പേർക്കും പറയാനുള്ളതെന്താണ്? ഇന്ന് നിങ്ങൾ വലിയ ആഗോള വിഷയമാക്കി ഉയർത്തുന്ന ഒരു ബോർഡ് വിവാദം ഈ പാലാരിവട്ടം അഴിമതിയുടെ ഏഴയലത്ത് എത്തുന്നതാണോ?നിർമ്മാണത്തിലെ അഴിമതി സംബന്ധിച്ചുള്ള ചർച്ചകൾ നിർജ്ജീവമാക്കാനല്ലേ ശ്രമം?
ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനായി നിങ്ങൾക്ക് വിലക്കുകൾ നിലവിലുണ്ടോ?
മറുപടി പ്രതീക്ഷിച്ച് കൊണ്ട് നിർത്തുന്നു.
