കൊച്ചി: ഹോട്ടലുടമയെ പട്ടാപ്പകൽ നഗരമധ്യത്തിൽ കുത്തിക്കൊന്ന കേസിലെ പ്രതി പോലീസ് മുമ്പാകെ കീഴടങ്ങി. തമിഴ്നാട് സ്വദേശിയും കടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ രതീഷാണ് കട്ടപ്പന പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിത്. ഇന്നലെയാണ് ഹോട്ടലുടമയായ ജോൺസൺ (48) വൈറ്റില ജനതാ സ്റ്റോപ്പിനുസമീപം കുത്തേറ്റു മരിച്ചത്. നിസാര കാര്യത്തിന്റെ പേരിലാണ് കൊലപാതകം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ഊണുസമയത്ത് ഹോട്ടലിലെത്തിയ രതീഷ് കഴിക്കാൻ ഉഴുന്നുവട ആവശ്യപ്പെട്ടു. വട നൽകിയെങ്കിലും കേടാണെന്നും പുളിയാണെന്നും പറഞ്ഞു രതീഷ് ബഹളം വയ്ക്കുകയും ജോൺസണെ കളിയാക്കുകയും ചെയ്തു. കേടായ വടയ്ക്കു പണം തരേണ്ടെന്നും ശല്യം ചെയ്യാതെ കടയിൽനിന്ന് ഇറങ്ങിപ്പോകണമെന്നും ജോൺസൺ പറഞ്ഞതോടെ ഇയാൾ ബഹളം വച്ചുകൊണ്ട് ഇറങ്ങിപ്പോയി.
രണ്ടരയോടെ, പഴം വാങ്ങാനായി ബൈക്കിൽ പുറത്തിറങ്ങിയ ജോൺസൺ തിരിച്ചുവരുമ്പോൾ ഹോട്ടൽ കെട്ടിടത്തിന് എതിർവശം രതീഷ് ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ആളുകൾ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടിമറഞ്ഞു ജോൺസൺനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിനിയാണു ജോൺസന്റെ ഭാര്യ. ബിരുദ വിദ്യാർത്ഥി എബിൻ, ഒൻപതാംതരം വിദ്യാർത്ഥി സിബിൻ എന്നിവർ മക്കൾ.