ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌ക്കാരം ഹിന്ദി സാഹിത്യകാരിയായ കൃഷ്ണ സോബ്തിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌ക്കാരം ഹിന്ദി സാഹിത്യകാരിയായ കൃഷ്ണ സോബ്തിക്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. ഹിന്ദി സാഹിത്യകാരിയായ കൃഷ്ണ സോബ്തിയാണ് പുരസ്‌ക്കാരത്തിന് അര്‍ഹയായിരിക്കുന്നത്. അമ്പത്തിമൂന്നാമത്തത്തെ ഭരതീയ ജ്ഞാനപീഠ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ബഹുമതി. ഡോ. നംവാര്‍ സിങ് അധ്യക്ഷനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയാണ് ജ്ഞാനപീഠ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡും സാഹിത്യ അക്കാഡമി ഫെലോഷിപ്പും 92 വയസുകാരിയായ കൃഷ്ണ സോബ്തിയെ തേടിയെത്തിയിരുന്നു. ദര്‍വാരി, മിത്ര മസാനി, ക്ലൗഡ് സര്‍ക്കിള്‍സ്സണ്‍ ഫ്‌ളവര്‍സ് ഓഫ് ഡാര്‍ക്ക്‌നെസ്സ്, ടിന്‍ പഹദ്, ലൈഫ്, എ ഗേള്‍, ദില്‍ഷാനിഷ്,ഹം ഹഷ്മത് ബാഗ്, ടൈം സര്‍ഗം തുടങ്ങിയവയാണ് കൃഷ്ണ സോബദിയുടെ പ്രധാന കൃതികള്‍. 2015 ലെ ദാദ്രി കലാപത്തിനോട് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രകടിപ്പിച്ച നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച് അക്കാദമി അവാര്‍ഡുകള്‍ കൃഷ്ണ സോബ്തി തിരികെ നല്‍കിയിരുന്നു. 2010 ല്‍ സര്‍ക്കാര്‍ പത്മഭൂഷണ്‍ അവാര്‍ഡ് നല്‍കിയിരുന്നുവെങ്കില്‍ അവര്‍ നിരസിക്കുകയായിരുന്നു. 1980 ല്‍ സിന്ദഗിനാമ എന്ന കൃതിക്കാണ് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. 1996 ല്‍ അക്കാദമിയുടെ ഏറ്റവും ഉന്നത പുരസ്‌ക്കാരമായ സാഹിത്യ അക്കാദമി ഫെലോഷിപ്പിനും അര്‍ഹയായിട്ടുണ്ട്. പാക്കിസ്ഥാനിലെ പഞ്ചാബിലെ ഗുജ്റാത്തില്‍ ജനിച്ച സോബ്തി, ഡല്‍ഹിയിലും ഷിംലയിലുമായാണു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഉന്നത വിദ്യാഭ്യാസം ലഹോറില്‍ ആരംഭിച്ചെങ്കിലും വിഭജനത്തെത്തുടര്‍ന്നു തിരികെ ഇന്ത്യയിലെത്തി. ഇന്തോ ആര്യന്‍ ഭാഷയായ ഡോഗ്രി എഴുത്തുകാരന്‍ ശിവ്നാഥാണ് ഭര്‍ത്താവ്.

0Shares