
ഈ ‘രണ്ടിനു’ മുന്‍പില്‍ 21 എത്രയോ ചെറുത്; ബിജെപി ഇന്ദ്രജാലം അവസാനിക്കുന്നില്ല എന്ന തലക്കെട്ടോടെ മനോരമയിൽ വന്ന വാർത്തയെ വിമർശിച്ചു മുതിർന്ന മാധ്യമപ്രവർത്തകൻ വി.എസ് ശ്യാംലാൽ. ഇന്നുച്ചയ്ക്ക് കണ്ടതാണ് ഈ വാര്‍ത്ത. ആദ്യം വിചാരിച്ചു ജന്മഭൂമി ആകുമെന്ന്. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ മനസ്സിലായി -മലയാള മനോരമ!!… ശ്യാം ലാല്‍ പറയുന്നു.
21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ്സിനെ മറികടന്ന് വെറും 2 സീറ്റ് മാത്രമുള്ള ബി.ജെ.പി. സര്‍ക്കാരുണ്ടാക്കുന്നതിനെ ഒരു പക്ഷേ, ജന്മഭൂമി പോലും ഇങ്ങനെ പുകഴ്ത്തില്ല. അവര്‍ വാര്‍ത്ത നല്‍കുമായിരിക്കും. ശ്യാം ലാല്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഈ ‘രണ്ടിനു’ മുന്‍പില്‍ 21 എത്രയോ ചെറുത്; ബിജെപി ഇന്ദ്രജാലം അവസാനിക്കുന്നില്ല!
ഷില്ലോങ്: ത്രിശങ്കു സഭയില്‍നിന്നു സര്‍ക്കാര്‍ ഉണ്ടാക്കുകയെന്ന ഇന്ദ്രജാലം മേഘാലയയിലും ആവര്‍ത്തിക്കുകയാണ് ബിജെപി. 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ രൂപീകരണ നീക്കം തകര്‍ത്താണ്, കേവലം രണ്ടു സീറ്റു മാത്രം കയ്യിലുള്ള ബിജെപി ഇവിടെ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. അഞ്ചോളം പ്രാദേശിക കക്ഷികളെയും സ്വതന്ത്രരെയും ഒരു കുടക്കീഴില്‍ അണിനിരത്തിയാണ് ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണം.
———————————————
ഇന്നുച്ചയ്ക്ക് കണ്ടതാണ് ഈ വാര്‍ത്ത.
ആദ്യം വിചാരിച്ചു ജന്മഭൂമി ആകുമെന്ന്.
ശ്രദ്ധിച്ചു നോക്കിയപ്പോള്‍ മനസ്സിലായി -മലയാള മനോരമ!!
കേന്ദ്രത്തിലെ അധികാരവും പണക്കൊഴുപ്പുമുപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനെ വാനോളം പുകഴ്ത്തുകയാണ് ഈ മനോരമ വാര്‍ത്ത. 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ്സിനെ മറികടന്ന് വെറും 2 സീറ്റ് മാത്രമുള്ള ബി.ജെ.പി. സര്‍ക്കാരുണ്ടാക്കുന്നതിനെ ഒരു പക്ഷേ, ജന്മഭൂമി പോലും ഇങ്ങനെ പുകഴ്ത്തില്ല. അവര്‍ വാര്‍ത്ത നല്‍കുമായിരിക്കും.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെയോ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രൂപപ്പെട്ട ഏറ്റവും വലിയ സഖ്യത്തെയോ ആണ് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ആദ്യം വിളിക്കേണ്ടത്. ആ നിലയില്‍ നോക്കിയാല്‍ ഭൂരിപക്ഷമില്ലെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം അവസരം ലഭിക്കേണ്ടത് ഭരണഘടനയനുസരിച്ച് കോണ്‍ഗ്രസ്സിനാണ്. നിശ്ചിത സമയത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന നിബന്ധനയുമായി ഗവര്‍ണ്ണര്‍ കോണ്‍ഗ്രസ്സിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണം. പക്ഷേ, ബി.ജെ.പി. സ്തുതിക്കിടെ മനോരമ ഇതു മറന്നുപോയി.
കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നതും ഭരണഘടന അട്ടിമറിക്കുന്നതിന് ഓശാന പാടുന്നതും ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതാണെന്ന് ആര്‍ക്കാണറിയാത്തത്?
കളത്തിനൊപ്പിച്ച് മനോരമ കോലം മാറുകയാണ്.
ആട്ടിന്‍തോലിട്ട ചെന്നായയ്ക്ക് അതു മാറ്റി പട്ടിത്തോലിടാന്‍ അധികസമയം വേണ്ടല്ലോ!!
