
നെയ്റോബി(കെനിയ): കെനിയയിലെ പ്രസിദ്ധമായ “കെനിയാറ്റ നാഷണല്‍ ആശുപത്രിയിൽ” ഡോക്ടർമാർക്ക് ഗുരുതര വീഴ്ച. രോഗി മാറി തലച്ചോറിന്റെ ശസ്ത്രക്രിയയാണ് ആശുപത്രിയിലെ ഒരു കൂട്ടം ഡോക്ടമാര്‍ ചേര്‍ന്ന് നടത്തിയിരിക്കുന്നത്. തലച്ചോറില്‍ രക്തം കട്ടപിടിച്ച് ആശുപത്രിയില്‍ എത്തിയ രോഗിക്കായിരുന്നു ശസ്ത്രക്രിയ ചെയ്യേണ്ടത്. എന്നാല്‍ തലച്ചോറിന് വീക്കവുമായി എത്തിയ രോഗിക്കാണ് ശസ്ത്രക്രിയ ചെയ്തത്. രോഗികളുടെ ടാഗുകള്‍ പരസ്പരം മാറി പോയതാണ് ഇത്രയും വലിയ അബദ്ധം സംഭവിക്കാന്‍ കാരണമായതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തിൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരെയും കൂടെ ഉണ്ടായിരുന്ന നഴ്സുമാരെയും സസ്പെന്‍ഡ് ചെയ്തു.
ശസ്ത്രക്രിയ ആരംഭിച്ച് പകുതിയായപ്പോഴാണ് രോഗി മാറിയ വിവരം ഡോക്ടര്‍മാര്‍ തിരിച്ചറിയുന്നത്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയായിരുന്നു അത്. രോഗിയുടെ തലയില്‍ രക്തം കട്ട പിടിച്ചത് കണ്ടെത്താന്‍ സാധിക്കാത്തതോടെയാണ് ഡോക്ടര്‍മാര്‍ക്ക് സംശയം ഉണ്ടാകുന്നത്. ഇതോടെ അബദ്ധം മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് വിധേയനായ രോഗിയെ തുടർ ചികിത്സക്ക് വിധേയമാക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ ഈ ക്രൂരതക്ക് ഇരയായ രോഗി പൂര്‍വ്വസ്ഥിയിലേക്ക് തിരിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവം വലിയ വിവാദമായിരിക്കുകയാണ്.