
കൊളംബോ: ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനകള്‍ നടക്കവേ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ വിവിധയിടങ്ങളിൽ സ്ഫോടനം. ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനം ഉണ്ടായത്. കതാനയിലുള്ള കൊച്ചികഡെ സെന്‍റ് ആന്‍റണീസ് ദേവാലയം, കതുവപിട്ടിയ സെന്‍റ് സെബാസ്റ്റ്യൻസ് ദേവാലയം എന്നീ പള്ളികളിലായിരുന്നു സ്ഫോടനം നടന്നത്. ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു.

ഇന്ന് പ്രാദേശിക സമയം രാവിലെ 8.45 നായിരുന്നു രണ്ടു പള്ളികളിലും സ്ഫോടനം. സംഭവത്തിൽ നൂറ്റിയമ്പതോളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഈ സമയം പള്ളികളിലെല്ലാം ഈസ്റ്റർ ദിന പ്രാർത്ഥനകൾ നടക്കുകയായിരുന്നുവെന്ന് ശ്രീലങ്കൻ പോലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ 80 പേരെ കൊളംബിയയിലെ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിട്ടില്ല.
