
ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ട് എണ്ണുന്ന ദിവസം. ഇ.വി.എമ്മും വി.വി.പാറ്റുമായി എന്തെങ്കിലും വ്യത്യാസം കണ്ടാല്‍ ലോക് സഭാ തിരഞ്ഞെടുപ്പ് തന്നെ റദ്ദാക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്നും എ.എ.പി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണവുമായി സഞ്ജയ് സിങ് രംഗത്തെത്തിയത്.

ഡൽഹിയിൽ ആപ്പ് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നുള്ള തരത്തിലായിരുന്നു കഴിഞ്ഞ ദിവസം ചില ചാനലുകൾ നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വേകൾ. ബി.ജെ.പി ഏഴ് സീറ്റുകൾ നേടും എന്നും ചില സർവേകൾ പ്രവചിച്ചു.
വി.വി.പാറ്റിലെ എണ്ണവും ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം വന്നാല്‍ ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കണമെന്നാണ് സഞ്ജയ് സിങ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇ.വി.എമ്മും വി.വി.പാറ്റുമായി എന്തെങ്കിലും വ്യത്യാസം വന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്- സഞ്ജയ് സിങ് പറഞ്ഞു.
ബീഹാറിലും മധ്യപ്രദേശിലും രാജസ്ഥാനിലും ചണ്ഡീഗഡിലും ഗുജറാത്തിലും മഹാരാഷ്രയിലും കര്‍ണാടകയിലും ഡല്‍ഹിയിലും പശ്ചിമബംഗാളിലും എല്ലായിടത്തും ബി.ജെ.പി വിജയിക്കുമെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്? എന്നും അദ്ദേഹം ചോദിച്ചു.
