
കണ്ണൂർ ജില്ലയില്‍ ആദ്യമായി ഇലക്‌ട്രിക് ഓട്ടോ നിരത്തിലിറങ്ങി. ചമ്പാട് അരയാക്കൂല്‍ സ്വദേശി മീത്തലെ പിലാക്കാവില്‍ വിജീഷാണ് ഇലക്‌ട്രിക് ഓട്ടോ സര്‍വ്വീസ് ആരംഭിച്ചത്. 2,75,000 രൂപയാണ് ഇലക്‌ട്രിക്ക് ഓട്ടോയുടെ വില. ജില്ലയില്‍ ആദ്യമായെത്തിയ ഇലക്‌ട്രിക്ക് ഓട്ടോ കണ്ട് ഡ്രൈവര്‍മാരും യാത്രക്കാരും കൗതുകത്തോടെ നോക്കി നിന്നു. ഓട്ടോറിക്ഷയുമായി വിജീഷ് നിരത്തിലേക്ക് ഇറങ്ങിയതോടെ സെല്‍ഫിയെടുക്കാന്‍ ആളു കൂടി.
എഞ്ചിന്‍ ഇല്ലാത്തതിനാല്‍ ശബ്ദം ഇല്ലാതെ ഈ ഓട്ടോയില്‍ സഞ്ചരിക്കാം. ഹോണ്‍ മുഴക്കിയാല്‍ മാത്രമെ വാഹനം വരുന്നതിയി മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ അറിയുകയുള്ളൂ. തിരുവനന്തപുരത്തും, ഏറണാകുളത്തും നേരത്തെ തന്നെ ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ ഉണ്ട്. എന്നാല്‍ വടക്കെ മലബാറുകാര്‍ ഇതിന് വലിയ പ്രാധാന്യം നല്‍കിയിട്ടില്ല. കോഴിക്കോട്ടെ ഡീലറായ ചോളയാണ് വിജീഷിന് വാഹനമെത്തിച്ച് നല്‍കിയത്.

പാവങ്ങാട്ടും, ബേപ്പൂരും രണ്ട് ഓട്ടോകള്‍ ഓടുന്നുണ്ട്. മൂന്നാമത്തേതാണ് വിജീഷിന്റെത്. നേരത്തെ ബുക്ക് ചെയ്തിരുന്ന ഓട്ടോ ഇപ്പോഴാണ് എത്തിയത്. 3 മണിക്കൂര്‍ 50 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ വരെ സുഖമായി യാത്ര ചെയ്യാം. കേരളാ പെര്‍മിറ്റാണ് വാഹനത്തിനുള്ളത്. ഗവണ്‍മെന്റ് പ്രളയ സെസില്‍ നിന്നും ഇലക്‌ട്രിക്ക് ഓട്ടോയെ ഒഴിവാക്കിയിട്ടുമുണ്ട്. ബോഡി ഫൈബറിന്റേതാണ്. തിരിച്ചറിയാന്‍ വേണ്ടി പ്രത്യേക കളറാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.
മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിക്കുവാനാകും. മൂന്ന് സ്വിച്ചുകളിലാണ് വേഗത ക്രമീകരിച്ചിരിക്കുന്നത്. 3 വര്‍ഷത്തെ ഗ്യാരണ്ടിയും കമ്പനികൾ വാഹനത്തിന് നല്‍കുന്നുണ്ട്. മുഖ്യമായും പുകശല്യമില്ലെന്നതാണ് ഇലക്‌ട്രിക്ക് ഓട്ടോയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നും വിജീഷ് പറഞ്ഞു. ഒരു കിലോമീറ്റർ ഓടാൻ വെറും അമ്പതു പൈസ മാത്രം ചിലവ് വരും എന്നാണ് റിപ്പോർട്ട്.
