
ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് ലക്‌നൗവിലെ പള്ളികള്‍ സന്ദര്‍ശിക്കരുതെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്. ഇക്കാര്യമാവശ്യപ്പെട്ട് ഷിയ സമൂഹം മജിസ്‌ട്രേറ്റിനെ കണ്ടതിന് പിന്നാലെയാണ് കളക്ടര്‍ കുശാല്‍ രാജ് ശര്‍മ ഐ.എ.എസ് ഇത്തരത്തിൽ ഒരു ഉത്തരവിറക്കിയത്. നീളം കുറഞ്ഞ പാവാടകളുള്‍പ്പെടെ ശരീരഭാഗങ്ങള്‍ വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിച്ച് പള്ളികളിലെത്തരുതെന്നാണ് നിര്‍ദേശം.

പുറത്തിറക്കിയ ഉത്തരവ് പ്രകാരം ചെറിയ പള്ളികളിലായാലും വലിയ പള്ളികളിലായാലും സന്ദര്‍ശനത്തിനെത്തുന്നവര്‍ ശരീരഭാഗങ്ങള്‍ മറയുന്ന വസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. രാജ്യത്തിനുള്ള പൈതൃക കേന്ദ്രങ്ങളാണ് പള്ളികള്‍. രണ്ട് പതിറ്റാണ്ട് പഴക്കമുണ്ട് ഇവയ്ക്ക്. ഇവിടെ വീഡിയോ ചിത്രീകരണവും ചിത്രമെടുക്കലും പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഉത്തരവ് ലംഘിച്ചുകൊണ്ട് എത്തുന്ന ഇറക്കം കുറഞ്ഞ വസ്ത്രങ്ങളിലെത്തുന്നവരെ ഗാര്‍ഡുമാര്‍ തടയും. അതിനുവേണ്ടി പള്ളികളുടെ സുരക്ഷാചുമതലയിലുള്ളവരെ നിയോഗിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ മാന്യമായ വേഷത്തിലെത്താത്തത് സാമുദായിക വികാരങ്ങളെ ഹനിക്കുന്നതാണെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നു. ജില്ലാ ഭരണകൂടവുമായുള്ള ചര്‍ച്ചയില്‍ ഷിയ വിഭാഗം നേതാക്കളും പുരാവസ്തു വിഭാഗം ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
