
തിരുവനന്തപുരം: ഓണത്തിന്റെ വരവറിയിച്ച് അത്തംദിനത്തിൽ അത്തച്ചമയഘോഷയാത്രകള് നാടെങ്ങും ആരംഭിച്ചു കഴിഞ്ഞു. അത്തം പത്തിന് പൊന്നോണം എന്നാണ് ചൊല്ല്. എന്നാലിത്തവണ അത്തം തുടങ്ങി പതിനൊന്നാമത്തെ ദിവസമാണ് തിരുവോണം. വിശാഖം നക്ഷത്രം രണ്ട് ദിവസം വരുന്നതുകൊണ്ടാണ് ഇത്തവണ തിരുവോണം പതിനൊന്നാമത്തെ ദിവസം ആയതെന്നാണ് ഒരു വിശദീകരണം. നാഴികകളിലെ വ്യത്യാസം അനുസരിച്ച് പത്താം ദിവസം തിരുവോണം വരാത്തതാണ് ഓണം ഒരു ദിവസം കൂടി നീളാന്‍ കാരണമെന്നും അഭിപ്രായമുണ്ട്.
മഹാവിഷ്ണുവിന്‍റെ ജന്മദിനമാണ് ചിങ്ങമാസത്തിലെ തിരുവോണം. സംസ്ഥാനത്തെ ഓണപ്പൂവിപണികളിലെല്ലാം ഇനി തിരക്കിന്റെ നാളുകളാണ്. തിരുവോണത്തിന് വെക്കാനുള്ള ഓണത്തപ്പനെ വരെ വിപണിയിൽ ലഭിക്കും. വഴിയോര വസ്ത്രവിപണി, മേളകൾ എന്നിവയെല്ലാം നഗരങ്ങളിൽ സജീവമായിട്ടുണ്ട്.
സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിലാണ് ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മിൽ ഉണ്ടായ വ്യത്യാസത്തിനു കാരണം.
രാജ്യം സവിശേഷമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ചരിത്രത്തില്‍ ഓണത്തിനെ അടയാളപ്പെടുത്തിയിരിക്കുന്നത് എങ്ങിനെയെന്ന് നോക്കാം. എ.ഡി. 1200ൽ കേരളം സന്ദർശിച്ച അഡീറിയക്കാരൻ ‘പിനോർ ജോൺ’ തന്റെ കൃതിയായ ‘ഓർമ്മകളിൽ’ ഇപ്രകാരം എഴുതുന്നു.
“ഇവിടെ സവിശേഷമായ ഒരു ഉത്സവം നടക്കുന്നുണ്ട്. നല്ലവനായ ഒരു ഭരണാധികാരിയുടെ സ്മരണയാണ് അതിൽ നിറഞ്ഞു നിൽക്കുന്നത്. ജനങ്ങൾ വളരെ സന്തോഷത്തോടെയാണ് ഈ നാളുകളിൽ കഴിയുന്നത്. പല കളികളും കാണിച്ച് അവർ ആഹ്ലാദം പങ്കിടുന്നു.”
