
ന്യൂഡൽഹി: കാശ്മീരിലെ മകാലു ബേസ് ക്യാംപിന് സമീപം നൂറ്റാണ്ടുകളായി ഹിമാലയത്തില്‍ ജീവിക്കുന്ന ഭീമന്‍ ജീവി യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന ഇന്ത്യൻ സൈന്യത്തിന്‍റെ വെളിപ്പെടുത്തലിനെ തള്ളി നേപ്പാൾ. ഇന്ത്യന്‍ സൈന്യം കണ്ടെത്തിയ കാല്‍പ്പാടുകള്‍ യതിയുടേതല്ലെന്നും മറിച്ച് കരടിയുടേതാണെന്നും നേപ്പാള്‍ സൈന്യം ഇന്ത്യൻ സൈന്യത്തോട് പറഞ്ഞു.

ഭാരതീയ പൗരാണിക കഥകളിൽ പറയുന്ന മഞ്ഞുമനുഷ്യൻ യതിയുടെ കാൽപ്പാടുകൾ ഏപ്രിൽ ഒൻപതിന് കണ്ടെത്തിയെന്നാണ് ഇന്ത്യൻ സൈന്യത്തിന്‍റെ പർവത നിരീക്ഷക സംഘം ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചത്.
32 X 15 ഇഞ്ചായിരുന്നു കാൽപ്പാടിന്‍റെ അളവ്. എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒളിച്ച് കഴിയുന്ന ഈ മഞ്ഞുമനുഷ്യനെ നേരത്തെ മകാലു-ബരുൺ നാഷണൽ പാർക്കിന് സമീപത്ത് കണ്ടതായി റിപ്പോർട്ടുകളുണ്ടെന്നും ട്വീറ്റിൽ ഇന്ത്യൻ സൈന്യം പറഞ്ഞിരുന്നു.
ഇതുപോലെയുള്ള കാൽപ്പാടുകൾ ഇടക്കിടെ ഇവിടെ കാണാറുണ്ടെന്നാണ് നേപ്പാൾ സൈന്യത്തിന്‍റെ ലെയ്‌സൺ ഓഫീസർ ബ്രിഗേഡിയർ ജനറൽ ബിഗ്യാൻ ദേവ് പാണ്ഡെ പറഞ്ഞത്. ഇന്ത്യൻ സൈന്യത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ഇക്കാര്യം തദ്ദേശവാസികളായവരോട് ചോദിച്ചെന്ന് അദ്ദേഹം പറഞ്ഞു. കരടിയുടേതാണ് കാൽപ്പാടെന്നും ഇത് ഇടക്കിടെ കാണാറുള്ളതാണെന്നുമാണ് അവർ മറുപടി നൽകിയത്.
