
ഇന്ത്യ, ചൈന, റക്ഷ്യ എന്നീ രാജ്യങ്ങളെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാലാവസ്ഥാമാറ്റത്തിന്‍റെ പേരിലാണ് രാജ്യങ്ങളെ പേരെടുത്തു പറഞ്ഞു ട്രംപ് വിമർശിച്ചത്.
ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യയ്ക്കും നല്ല വെള്ളമോ വായുവോ ഇല്ലെന്നും അത് അവര്‍ പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം നിറവേറ്റാത്തതുകൊണ്ടാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള യുഎസിന്‍റെ തീരുമാനത്തെപ്പറ്റി ചോദിച്ചപ്പോള്‍ ലോകത്ത് ഏറ്റവും ശുദ്ധമായ കാലാവസ്ഥയുള്ള രാജ്യങ്ങളിലൊന്നാണ് യു.എസ് എന്നായിരുന്നു ഒരു ബ്രിട്ടീഷ് ചാനലിനു നല്‍കിയ അഭിമുഖത്തിൽ ട്രംപിന്‍റെ പ്രതികരണം.

കണക്കുകളുടെ അടിസ്ഥാനത്തിൽ ലോകത്ത് ഏറ്റവും വൃത്തിയുള്ള കാലാവസ്ഥയുള്ള രാജ്യങ്ങളിലൊന്നാണ് യു.എസ് എന്നും ഈ സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ചാള്‍സ് രാജകുമാരനുമായി താൻ ഒന്നര മണിക്കൂറോളം കാലാവസ്ഥാമാറ്റത്തെ കുറിച്ച് ചർച്ച ചെയ്‌തെന്നും ട്രംപ് പറഞ്ഞു.
ചൈനയും ഇന്ത്യയും റഷ്യയും പോലുള്ള രാജ്യങ്ങള്‍ക്ക് മലിനീകരണത്തെപ്പറ്റിയോ വൃത്തിയെപ്പറ്റിയോ ഒരു ബോധവുമില്ലെന്നും ട്രംപ് പറഞ്ഞു. ഈ രാജ്യങ്ങള്‍ക്ക് നല്ല വായുവില്ല, നല്ല വെള്ളമില്ല, അതുപോലെ മലിനീകരണത്തെപ്പറ്റിയും ശുചിത്വത്തെപ്പറ്റിയുമുള്ള ധാരണയുമില്ല,” ട്രംപ് പറഞ്ഞു.
ചില നഗരങ്ങളിലൊക്കെ നിങ്ങള്‍ പോയാൽ, അത് എവിടെയാണെന്ന് ഞാൻ പറയുന്നില്ല, നമുക്ക് ശ്വാസം വിടാൻ പോലും പറ്റില്ല. അവര്‍ക്ക് ഉത്തരവാദിത്തമില്ല.” ട്രംപ് പറഞ്ഞു. കാലാവസ്ഥയും പരിസ്ഥിതിനാശവും സംബന്ധിച്ച വിഷയങ്ങളിൽ മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ നിലപാടിന് വിപരീതമാണ് ട്രംപിന്‍റെ നിലപാടുകള്‍. പാരിസ് കാലാവസ്ഥാ ഉടമ്പടി ഇന്ത്യയ്ക്കും ചൈനയ്ക്കും യൂറോപ്പിനും അനുകൂലമാണെന്നും യുഎസിന് കരാറിൽ പരിഗണനയില്ലെന്നും ചൂണ്ടിക്കാട്ടി ഡോണള്‍ഡ് ട്രംപ് ഭരണകൂടം കരാറിൽ നിന്ന് പിന്മാറിയിരുന്നു. ട്രംപിന്‍റെ പ്രസ്താവനയ്ക്ക് എതിരെ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്.
