
കൊച്ചി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് തിരഞ്ഞെടുക്കപ്പെട്ട അവസരത്തിൽ രശ്മി .ആർ. നായർ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ്:
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഒരു കറുത്ത ദിനമായിരുന്നു ഇന്നലെ , എക്സിക്യൂട്ടീവ് അധികാരങ്ങള്‍ ഒന്നും ഇല്ലെങ്കിലും അതിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഹിന്ദുത്വവാദി ഇന്ത്യയുടെ പ്രഥമപൌരന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു എന്നതാണ് ആ പ്രത്യേകത. അതും ബ്രാഹ്മണ്യത്തെ ശിരസാവഹിക്കാന്‍ കുമ്പിട്ടു നില്‍ക്കുന്ന കുലംകുത്തിയായ ഒരു ദളിതന്‍. എക്സിക്യൂട്ടീവ് അധികാരങ്ങള്‍ കയ്യാളുന്ന പ്രധാനമന്ത്രിയും ക്യാബിനറ്റും ഒക്കെ ഹിന്ദുത്വതീവ്രവാദികള്‍ കയ്യടക്കി വച്ചിരിക്കുമ്പോള്‍ ഈ സ്ഥാനാരോഹണം മാത്രമായി പ്രത്യേകിച്ച് ചലനമൊന്നും സൃഷ്ടിക്കുന്നില്ല എങ്കിലും നിലനില്‍ക്കുന്ന ഭയത്തിന്റെ കാര്‍മേഘങ്ങള്‍ കൂടുതല്‍ ഇരുണ്ടതാകുന്നു.
മിനിഞ്ഞാന്ന് ദര്‍ബാര്‍ ഹാളില്‍ സുനില്‍ പി. ഇളയിടം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചിരിയോടെ പ്രസംഗിച്ചു തുടങ്ങിയത് “ഇനി എത്രനാള്‍ പ്രസംഗിക്കാന്‍ കഴിയും എന്നറിയില്ല” എന്ന് പറഞ്ഞുകൊണ്ടായിരുന്നു ,അതേ അതൊരു യാഥാര്‍ത്ഥ്യമാണ് നമ്മള്‍ക്ക് ചുറ്റും സ്വയം വളര്‍ന്നു വലുതായികൊണ്ടിരിക്കുന്ന ഭയം. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പോലും പ്രതിപക്ഷത്തുനിന്ന് വോട്ടുകള്‍ ചോര്‍ന്നു എന്ന വാര്‍ത്ത ആ ഭയത്തെ കൂടുതല്‍ വലുതാക്കുന്നു. അതിനിടയില്‍ കൂടിയാണ് രഞ്ജിത്ത് ആന്റണിമാര്‍ തന്റെ ഫാസിസ്റ്റ് വിരുദ്ധ “പോരാട്ടങ്ങളുടെ” ഗുണഭോക്താക്കള്‍ ആകുന്ന ഇസ്ലാമിസ്റ്റുകളെ കുറിച്ച് ആവലാതിപ്പെടുന്നത്. “നിഷ്കളങ്കര്‍” ആയ മോഡി ഭക്തരെ സ്നേഹിക്കുന്നത്.

ഇന്ത്യയില്‍ ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒന്നായി കാണാന്‍ ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് കൃത്യമായ പ്രോ-ഭൂരിപക്ഷ ലക്ഷ്യങ്ങള്‍ ഉണ്ട് എന്നത് വ്യക്തമാണ്. ന്യൂനപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ ഇവിടെ സ്റ്റേറ്റ്ന്റെ സൈനികവും ജ്യുഡീഷലുമായ ആയുധങ്ങള്‍ എല്ലാം ഉണ്ട്, സര്‍വോപരി തീവ്രമായ പൊതുബോധം ഉണ്ട്. പക്ഷെ ഒരു ബ്രാമണിക്കല്‍ സ്റ്റേറ്റ് എന്ന് വിളിക്കാവുന്ന ഹിന്ദുത്വ പൊതുബോധത്തില്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ മേല്‍പ്പറഞ്ഞ സ്റ്റേറ്റ്ന്റെ ആയുധങ്ങള്‍ ഒന്നും ഭൂരിപക്ഷ വര്‍ഗീയതയ്ക്കെതിരെ ഉപയോഗിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല അവയൊക്കെയും ന്യൂനപക്ഷ ഉന്മൂലനത്തിന് വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
കണക്കുകള്‍ പരിശോധിക്കണം, സ്വതന്ത്ര ഇന്ത്യയില്‍ നടന്നിട്ടുള്ള കലാപങ്ങളുടെ മുഴുവന്‍ ഇരയായിട്ടുള്ളത് ആരാണ് , വംശഹത്യകള്‍ നടക്കുന്നത് ആര്‍ക്കു നേരെയാണ് എന്നിട്ട് എത്ര ഭൂരിപക്ഷ ഹൈന്ദവ തീവ്രവാദികള്‍ U. A.P. A പ്രകാരം ജയിലില്‍ കിടപ്പുണ്ട് ഇതുവരെയുള്ള പോട്ട ടാഡാ U. A.P. A അങ്ങനെ സകലമാന കരിനിയമങ്ങള്‍ പ്രകാരം പ്രതിയായിട്ടുള്ളവരില്‍ 50% പോട്ടെ ഒരു 25% അതും പോട്ടെ ഒരു 10% ഹൈന്ദവ തീവ്രവാദികള്‍ ഉണ്ടാകുമോ. ഒരു ഹൈന്ദവ തീവ്രവാദി വംശഹത്യ നടത്തിയാല്‍ അതിന്റെ തീവ്രത അനുസരിച്ച് മുഖ്യമന്ത്രിമുതല്‍ പ്രധാനമന്ത്രി വരെ ആകാനുള്ള ഹിന്ദുത്വ മിലിറ്റന്റ് സംവിധാനം അവരുണ്ടാക്കിയിട്ടുണ്ട് നേരെ മറിച്ചു ഒരു ഇസ്ലാമിസ്റ്റ് ഈ പ്രവര്‍ത്തനങ്ങള്‍ ഒക്കെ നടത്തിയാലും ഇല്ലെങ്കിലും അങ്ങേയറ്റം ഒരു അബ്ദുല്‍ നാസര്‍ മദനിയായി പതിറ്റാണ്ടുകള്‍ വിചാരണ കാത്ത് ജയിലില്‍ കഴിയും.
അതുകൊണ്ട് നിങ്ങളിവിടെ ബാലന്‍സ് ചെയ്തു ഹിന്ദുത്വത്തെയും ഇസ്ലാമിസ്റ്റ്കളെയും വിമര്‍ശിച്ചുകൊണ്ടിരുന്നോ അല്ലെങ്കില്‍ ഇസ്ലാമിസ്റ്റുകള്‍ ഗുണമുണ്ടാക്കും എന്ന് കരുതി ഹിന്ദുത്വത്തെ വിമര്‍ശിക്കുകയെ വേണ്ട “നിഷ്കളങ്കരായ മോഡി” ഭക്തരെ തഴുകി കൊണ്ടിരുന്നോ തഴുകി തീരുമ്പോളേക്കും അവരവിടെ കുറുവടിയുമായി നിങ്ങളുടെ അടുക്കളയ്ക്കുള്ളില്‍ വന്നിട്ടുണ്ടാകും, അപ്പര്‍ ക്ലാസിന്റെ പ്രിവിലെജുകളില്‍ ഇരിക്കുന്ന രഞ്ജിത്ത് ആന്റണിമാരുടെ അടുക്കളകളിലേക്ക് അവര്‍ വരില്ല ഗ്രൌണ്ട് റിയാലിറ്റിയില്‍ ജീവിക്കുന്ന മനുഷ്യരുണ്ടിവിടെ അവരുടെ അതിജീവനത്തിന് നിങ്ങളുടെ നിങ്ങളുടെ യൂറോപ്പും കാനഡയും അമേരിക്കയും പരന്നു കിടക്കുന്ന സംഘ സൌഹൃദങ്ങളുടെ മുകളിലിരുന്നു പുച്ഛം വിതറരുത് സര്‍.
